തൂങ്ങിമരിച്ച എസ്.ഐയുടെ സംസ്‌ക്കാരം നാളെ ഉച്ചക്ക്-12 ന്

തളിപ്പറമ്പ്: പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച ഗ്രേഡ് എസ്.ഐ കെ.വി.സജീവന്റെ(51) സംസ്‌ക്കാരം നാളെ (ബുധന്‍-ജൂണ്‍-22)

ഉച്ചക്ക് 12 ന് തൃച്ചംബരം പട്ടപ്പാറയിലെ പൊതുശ്മശാനത്തില്‍ നടക്കും.

രാവിലെ 11 ന് തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനില്‍ പൊതുദര്‍ശനത്തിന് വെക്കും.

ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് ഡി.വൈ.എസ്.പി ഓഫീസിന് സമീപത്തെ ക്വാര്‍ട്ടേഴ്‌സിലെ ബാത്ത്‌റൂമില്‍ സജീവനെ തൂങ്ങിയ നിലയില്‍ കണ്ടത്.

മെയ് ആറിനാണ് സജീവന്റെ പിതാവ് തൃച്ചംബരം എലത്താളംവയലിലെ കെ.മാധവന്‍ മാസ്റ്റര്‍ മരണപ്പെട്ടത്.

അന്നുമുതല്‍ കടുത്ത മാനസിക പ്രയാസത്തിലായിരുന്നു സജീവനെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

കഴിഞ്ഞ രണ്ട് ദിവസമായി കൗണ്‍സിലിങ്ങിന് പോകാനായി അവധിയിലായിരുന്നു. ഇന്നും ഡി.വൈ.എസ്.പിയെ കണ്ട് അവധി വാങ്ങിയിരുന്നുവെന്ന് പോലീസ് പറഞ്ഞു.

11.30 വരെ സഹപ്രവര്‍ത്തകരുമായി സംസാരിച്ചുനിന്ന സജീവന്‍ എന്നെ അന്വേഷിച്ച് ആരെങ്കിലും വന്നാല്‍ വിളിക്കണമെന്ന് സഹപ്രവര്‍ത്തകന്‍ വിജയനെ ഏല്‍പ്പിച്ചിരുന്നുവത്രേ.

എന്നാല്‍ പിന്നീട് സജീവനെ കാണാത്തതിനാല്‍ അന്വേഷിച്ച് ചെന്നപ്പോള്‍ ക്വാര്‍ട്ടേഴ്‌സ് അകത്തുനിന്ന് അടച്ചിരുന്നു.

ബാത്ത്‌റൂമില്‍ ലൈറ്റ് കത്തിനില്‍ക്കുന്നത് കണ്ട് വാതില്‍ ബലമായി തുറന്ന് കയറിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. നാളെ രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടക്കും.

കെ.വി.കാര്‍ത്യായനിയാണ് അമ്മ.

ഭാര്യ: ബിന്ദു(അധ്യാപിക, സെന്റ്‌പോള്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, തൃച്ചംബരം).

മക്കള്‍: സായന്ത്, സാന്ദ്ര.

സഹോദരങ്ങള്‍: യശ്പാല്‍, ബൈജു(സഹകരണ ആശുപത്രി, തളിപ്പറമ്പ്), ഗീത.