മോഷ്ടിച്ചു കടത്തിയ ക്രെയിന്‍ രാമപുരം പോലീസ് പിടികൂടി, 2 പേര്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ നിന്ന് മോഷ്ടിച്ച് കടത്തിയ ക്രെയിന്‍ കോട്ടയം രാമപുരം പോലീസ് പിടികൂടി, സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍.

എരുമേലി സ്വദേശി മാര്‍ട്ടിനും സഹായിയുമാണ് പിടിയിലായത്.

മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ക്രെയിനാണ് കാണാതായത്. മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ക്രെയിന്‍ മുന്‍പ് ഇതേ കണ്‍സ്ട്രക്ഷന്‍ കമ്പനി വാടകയ്ക്ക് എടുത്തിരുന്നു.

ദേശീയപാത നിര്‍മ്മാണത്തിനിടെ ഉണ്ടായ അപകടത്തില്‍ വാടകയ്ക്ക് എടുത്ത ക്രെയിനിന് നാശനഷ്ടം സംഭവിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ ബാക്കിയുണ്ട്. ഇതാണ് മാര്‍ട്ടിന്റെ നേതൃത്വത്തില്‍ ഇവിടെയെത്തി ക്രെയിന്‍ കടത്തിക്കൊണ്ടുപോകാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു.

ദേശീയപാത നിര്‍മ്മാണപ്രവൃത്തിക്ക് എത്തിച്ച മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ 25 ലക്ഷം രൂപ വിലവരുന്ന എ.സി.ഇ കമ്പനിയുടെ 2022 മോഡല്‍ കെ.എല്‍-86 എ-9695 ക്രെയിനാണ് ഇന്നലെ പുലര്‍ച്ചെ 1.08 ന് കുപ്പം ദേശീയപാതയോരത്തു നിന്ന് രണ്ടംഗസംഘം മോഷ്ടിച്ചു കൊണ്ടുപോയത്.

സൈറ്റ് എഞ്ചിനീയര്‍ ചെങ്ങന്നൂര്‍സ്വദേശി സൂരജ് സുരേഷിന്റെ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നത്.

തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പോലീസ് സി.സി.ടി.വി പരിശോധിച്ച് മാഹി വരെ എത്തിയിരുന്നു. തളിപ്പറമ്പ് പോലീസ് സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും മോഷ്ടിക്കപ്പെട്ട ക്രെയിന്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിരുന്നു.

ഇന്ന് വൈകുന്നേരത്തോടെയാണ് രാമപുരം പോലീസ് ക്രെയിന്‍ കണ്ടെത്തിയത്. പ്രതികളെയും പോലീസ് പിടിച്ചെടുത്ത ക്രെയിനും തളിപ്പറമ്പിലെത്തിക്കാനായി പോലീസ് രാമപുരത്തേക്ക് പോയിട്ടുണ്ട്.

ശനിയാഴ്ച്ച് രാത്രി 11 വരെ ജോലിക്ക് ഉപയോഗപ്പെടുത്തിയ ക്രെയിന്‍ കുപ്പം എം.എം.യു.പി സ്‌ക്കൂള്‍ മതിലിനോട് ചേര്‍ന്ന് പാര്‍ക്ക് ചെയ്താണ് ഓപ്പറേറ്റര്‍ ഉറങ്ങാന്‍ പോയത്.

രാവിലെ ഏഴ് മണിയോടെ എത്തിയ അടുത്ത ഷിഫ്റ്റിലെ ഓപ്പറേറ്റര്‍ ക്രെയിന്‍ കാണാത്തതിനെ തുടര്‍ന്ന് മേഘ കണ്‍സ്ട്രക്ഷന്‍ കമ്പിനിയുടെ സൈറ്റ് ഓഫീസില്‍ വിവരമണിയിച്ച് ഒരു കിലോമീറ്ററോളം പ്രദേശത്ത് നടന്ന് പരിശോധിച്ചുവെങ്കിലും കണ്ടെത്താനായില്ല.

തുടര്‍ന്ന് നീലേശ്വരം മുതല്‍ പരിശോധന വ്യാപിപ്പിച്ചുവെങ്കിലും ക്രെയിന്‍ കണ്ടെത്താനാവാത്തതിന തുടര്‍ന്ന് കുപ്പം പ്രദേശത്തെ ഒരു സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് രണ്ടംഗസംഘം 1.08 ന് ക്രെയിന്‍ തളിപ്പറമ്പ് ഭാഗത്തേക്ക് ഓടിച്ചുകൊണ്ടുപോകുന്നതായി കണ്ടത്. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.