മോഷ്ടാവായ വേലക്കാരിയെ സാരിയില്‍ പ്രലോഭിപ്പിച്ച് വിളിച്ചുവരുത്തി പിടികൂടി.

തലശേരി: വീട്ടുജോലിക്കിടെ ഡയമണ്ടും സ്വര്‍ണ്ണാഭരണങ്ങളും ഉള്‍പ്പടെ മോഷ്ടിച്ച് മുങ്ങിയ തമിഴ്‌നാട്ടുകാരിയെ വീട്ടമ്മ തന്ത്രപൂര്‍വ്വം വിളിച്ചു വരുത്തി പിടികൂടി.

തമിഴ്‌നാട് സേലം സ്വദേശിനി വിജയലക്ഷ്മി (45)യാണ് പിടിയിലായത്.

തലശേരി ചിറക്കരയിലെ ആരിഫയുടെ വിട്ടില്‍ ക്ലീനിങ്ങിനെത്തിയ വിജയലക്ഷ്മി ഡയമണ്ട് ഉള്‍പ്പടെയുള്ള അഞ്ച് ലക്ഷം വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു.

ആഭരണങ്ങള്‍ നഷ്ട്ടപ്പെട്ടത് മനസിലാക്കിയ ആരിഫ വിജയലക്ഷ്മിയെ വീട്ടിലെക്ക് വിളിച്ചെങ്കിലും വന്നില്ല.

പിന്നീട് തന്ത്രപൂര്‍വം വീട്ടിലെത്തിച്ച വിജയലക്ഷ്മിയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

മോഷ്ടിച്ച സാധനങ്ങള്‍ എരഞ്ഞോളിയിലെ കടക്ക് സമീപത്ത് നിന്നും കണ്ടെത്തി.

തലശ്ശേരി സി.ഐ എം.അനില്‍ എസ്.ഐ.സജേഷ് സി.ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

ജൂലായ് 7 ന് നാട്ടിലെത്തിയ പരാതിക്കാരിയും കുടുംമ്പവും ആഗസ്റ്റ് 14 ന് തിരിച്ച് പോവാനിരുന്നതാണ്.

ജൂലായ് 31 ന് പരാതിക്കാരി ആഭരണങ്ങള്‍ കുളിക്കുന്നതിനിടയില്‍ കട്ടിലിന്റെ അടിയില്‍ വീണു. ഈ സമയം തന്നെ കുപ്പി വീണു പൊട്ടിവീണതിനാല്‍ അത് വൃത്തിയാക്കേണ്ട തിരക്കില്‍ ആഭരണം മറന്നു പോയി.

പിന്നീടാണ് ആഭരണം നോക്കിയപ്പോള്‍ കാണാതാവുന്നത് മനസിലായത്.

വീട്ട് വേലക്കാരിയല്ലാതെ വേറെ ആരും വരാത്തതിനാല്‍ മോഷ്ടിച്ചത് ഇവര്‍ തന്നെയാണെന്ന് ഉറപ്പായിരുന്നു.

സാരി വാങ്ങിവെച്ചതായി പറഞ്ഞാണ് പ്രലോഭിപ്പിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. വിജയലക്ഷ്മിയെ കോടതി റിമാന്‍ഡ് ചെയ്തു.