പിലാത്തറ കവര്‍ച്ച പ്രതി പറക്കും ബിനോയി കോഴിക്കോട് പിടയിലായി.

പിലാത്തറ: പിലാത്തറ ചായ് കോര്‍ണറില്‍ ഫെബ്രുവരി 15 ന് നടന്ന കവര്‍ച്ച കേസിലെ മുഖ്യപ്രതി പിടിയിലായി, കൂട്ടാളിയെ തിരയുന്നു.

കോഴിക്കോട് കൂടരഞ്ഞി കൊന്നാംതൊടി സ്വദേശി കെ.വി.ബിനോയി എന്ന പറക്കും ബിനോയി (41) ആണ് കോഴിക്കോട് ഒരു കവര്‍ച്ചക്കിടയില്‍ മാര്‍ച്ച് 21 ന് പിടിയിലായത്.

പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് പിലാത്തറയിലെ മോഷണം തെളിഞ്ഞത്.

റിമാന്‍ഡില്‍ ജയിലില്‍ കഴിയുന്ന മോഷ്ടാവിനെ പരിയാരം പോലീസ് കസ്റ്റഡിയില്‍ വാങ്ങും.

15 ന് പുലര്‍ച്ചയോടെയാണ് പിലാത്തറയിലെ എം.നജ്മുദ്ദീന്റെ ചായ് കോര്‍ണറില്‍ കവര്‍ച്ച നടന്നത്.

മോഷ്ടാക്കളുടെ സി.സി.ടി.വി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു.

പണവും സാധനങ്ങളും ഉള്‍പ്പെടെ 85,000 രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു.

ബൈക്കിലെത്തിയ മോഷ്ടാക്കള്‍ നീലനിറത്തിലുള്ള പ്ലാസ്റ്റിക്ക് ക്യാരിബാഗില്‍ സിഗിരറ്റും മറ്റ് സ്റ്റേഷനറി സാധനങ്ങളും കുത്തിനിറച്ച് തിരിച്ചുപോകുന്ന ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞിരുന്നത്.

കോഴിക്കോട് നിരവധി കേസുകളുള്ള ബിനോയി കാസര്‍ഗോഡ് താവളമടിച്ച് കണ്ണൂര്‍, കോഴിക്കോട് കാസര്‍ഗോഡ് ജില്ലകളില്‍ കവര്‍ച്ച നടത്തി വരികയായിരുന്നു.

ഇരുചക്രവാഹനത്തിലെത്തി കവര്‍ച്ച നടത്തി അതിവേഗത്തില്‍ രക്ഷപ്പെടുന്ന ബിനോയി പറക്കും ബിനോയി എന്ന പേരിലാണ് അറിയപ്പെടുന്നതെന്ന് പോലീസ് പറഞ്ഞു.

നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ബിനോയി. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും പ്രതി ഇയാളാണെന്ന് തിരിച്ചറിഞ്ഞ പരിയാരം പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി വരുന്നതിനിടയിലാണ് ബിനോയി കോഴിക്കോട് പിടിയിലായത്.