മെഡിക്കല്‍ കോളേജില്‍ ശുചിമുറികള്‍ തകര്‍ത്തു-ഒരുലക്ഷം രൂപയുടെ നഷ്ടം.

പരിയാരം: ശുചിമുറികള്‍ വീണ്ടും സമൂഹവിരുദ്ധരുടെ താവളമാകുന്നു.

പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശുചിമുറികള്‍ രണ്ടാം തവണയും തകര്‍ത്തു.

ഏഴാം നിലയിലെ ആശുപത്രി വാര്‍ഡുകളില്‍ പുതുതായി പണിത ശുചിമുറികളിലെ ക്ലോസെറ്റും ഫൈബര്‍ സീറ്റും ഇളക്കി നശിപ്പിച്ച ഇവര്‍ ഇതിലേക്ക് മദ്യക്കുപ്പി വലിച്ചെറിഞ്ഞിട്ടുമുണ്ട്.

ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നേരത്തെയും സമൂഹവിരുദ്ധര്‍ ശുചിമുറി നശിപ്പിച്ചിരുന്നു.

അനധികൃതമായി മദ്യം വില്‍പന നടത്തുന്നതു ശുചിമുറി കേന്ദ്രീകരിച്ചാണെന്ന പരാതിയുണ്ട്.

കിഫ്ബി ഫണ്ടുപയോഗിച്ച് ആശുപത്രിയിലെ വിവിധ വാര്‍ഡുകളില്‍ നവീകരണ പ്രവൃത്തി നടക്കുകയാണ്.

ഇതിന്റെ ഭാഗമായി വിവിധ നിലകളിലുള്ള പൊതുശുചിമുറിയും വാര്‍ഡുകളിലെ ശുചിമുറിയും പുതുക്കിപ്പണിതു.

പുതുക്കിപ്പണിത ഏഴ്, മൂന്ന് നിലകളിലെ ശുചിമുറിയിലാണ് സാമൂഹിക വിരുദ്ധരുടെ ആക്രമണം നടന്നത്.

വാര്‍ഡുകളിലും ഇടനാഴികളിലും സുരക്ഷാ ജീവനക്കാരും സി.സി.ടിവി കാമറകളും ഇല്ലാത്തതാണ് അക്രമം നടക്കുന്നതെന്ന് പരാതിയുണ്ട്.

കണ്ണൂർ ഗവ: പരിയാരം മെഡിക്കൽ കോളേജിൽ നടക്കുന്ന സാമൂഹ്യ വിരുദ്ധ അഴിഞ്ഞാട്ടം തടയാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബിജെപി ജില്ലാ കമ്മിറ്റി അംഗം പ്രഭാകരൻ കടന്നപ്പള്ളി ആവശ്യപ്പെട്ടു.

മെഡിക്കൽ കോളേജിലെ ശുചിത്വ മുറികൾ നശിപ്പിക്കുന്നത് പതിവ് സംഭവമായിരുക്കുകയാണ്.രോഗികളുടെ കൂട്ടിരിപ്പുകാർ എന്ന പേരിൽ ആശുപത്രിയിൽ എത്തുന്ന സാമൂഹ്യ വിരുദ്ധർ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാകുന്നത് നിത്യ സംഭവമാണ്.

അധിക്യതർ ഇത്തരക്കാരെ നിലക്ക് നിർത്താനും നിയമത്തിന് മുന്നിൽ കൊണ്ടുവരാന്‍ തയ്യാറാകണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു.