ഉമാ തോമസ് എം.എല്‍.എയുടെ നില അതീവ ഗുരുതരം-ഇന്ന് രാവിലെ മെഡിക്കല്‍ ബോര്‍ഡ് ചേരും.

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു.

ഇന്ന് രാവിലെ പത്ത് മണിയോടെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നു തുടര്‍ സാഹചര്യം തീരുമാനിക്കും.

നിലവില്‍ ഉമ തോമസ് വെന്റിലേറ്ററില്‍ തുടരുകയാണ്.

ഇവിടെ നിന്നു മാറ്റാന്‍ കഴിയുമോ എന്നു മെഡിക്കല്‍ സംഘം നിരീക്ഷിച്ചു വരുന്നു.

തലച്ചോറിനേറ്റ ക്ഷതവും ശ്വാസകോശത്തിനുണ്ടായ പരിക്കും ഗുരുതരമായതിനാല്‍ അപകടനില തരണം ചെയ്തിട്ടില്ലെന്നാണ്  ഡോക്ടര്‍മാര്‍പ്രതികരിച്ചത്.

ആരോഗ്യ സ്ഥിതി വീണ്ടെടുക്കാന്‍ സമയമെടുക്കമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

സംഭവത്തില്‍ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സ്റ്റേജ് നിര്‍മിച്ച മുളന്തുരുത്തി സ്വദേശി ബെന്നി, മൃദംഗ വിഷന്‍ സിഇഒ ഷമീര്‍ അബ്ദുല്‍ റഹീം, ഓസ്‌കര്‍ ഇവന്റ്‌സ് മാനേജര്‍ കൃഷ്ണകുമാര്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

നേരത്തെ ഓസ്‌കര്‍ ഇവന്റ്‌സും, മൃദംഗ വിഷനും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

കമ്മീഷണറുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലം പരിശോധിച്ചു.

12 അടി ഉയരത്തിലാണ് ഗാലറി ക്രമീകരിച്ചത്.

55 അടി നീളമുള്ള സ്റ്റേജില്‍ എട്ടടി വീതിയിലാണ് കസേരകള്‍ ഇടാന്‍ സ്ഥലമൊരുക്കിയത്.

ദുര്‍ബലമായ ക്യൂ ബാരിയേര്‍സ് ഉപയോഗിച്ചായിരുന്നു മുകളില്‍ കൈവരിയൊരുക്കിയത്.

സംഭവത്തില്‍ കേസെടുക്കാന്‍ എഡിജിപി മനോജ് എബ്രഹാം കൊച്ചി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.

സുരക്ഷ ഉറപ്പാക്കേണ്ട സംഘാടകര്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നാണ് സിറ്റി പൊലീസ് കമിഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞത്.

സ്റ്റേജ് നിര്‍മ്മിച്ച സംഘാടകര്‍ക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചെന്ന് അഗ്നിശമന സേനയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.