എരുമേലി വാപുരക്ഷേത്രം നിര്‍മ്മാണം തുടങ്ങി-സങ്കല്‍പ്പപൂജയും ശിലാപൂജയും നടന്നു-

എരുമേലി: എരുമേലി വാപുര സ്വാമി ക്ഷേത്രത്തിന്റെ സങ്കല്‍പ്പപൂജയും ശിലാപൂജയും ഇന്ന് രാവിലെ എരുമേലിയില്‍ നടന്നു.

തന്ത്രി പ്രതിനിധി ഹരിപ്പാട് രാജേഷിന്റെ കാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍.

എരുമേലി കൊച്ചമ്പലത്തില്‍ ദേവസ്വം ബോര്‍ഡ് നടത്തിയ സ്വര്‍ണ്ണപ്രശ്‌നചിന്തയിലും ജ്യോതിഷ പണ്ഡിതന്‍ ഇരിങ്ങാലക്കുട പത്മനാഭ ശര്‍മയുടെ നേതൃത്വത്തില്‍ ഹൈന്ദവ സംഘടനകള്‍ നടത്തിയ അഷ്ടമംഗല ദേവപ്രശ്‌ന ചിന്തയിലും എരുമേലി പുത്തന്‍വീടിന് സമീപം അയ്യപ്പന്‍ കാവില്‍ ക്ഷേത്രം നിര്‍മ്മിച്ച് വാപുരസ്വാമിയെ പ്രതിഷ്ഠിക്കണമെന്ന് പറഞ്ഞിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രനിര്‍മ്മാണത്തിന് മുന്നോടിയായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

ക്ഷേത്രം പണിത് വാപുര സ്വാമിയെ പ്രതിഷ്ഠിക്കാനുള്ള
പ്രവര്‍ത്തനത്തനത്തിന് തുടക്കംകുറിച്ച് ഭഗവതിസേവ, ഭൂമിപൂജ, ഗണപതിഹോമം എന്നിവയും ഇന്ന് രാവിലെ നടന്നു.

വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി, ജന.സെക്രട്ടെറി അനില്‍കുമാര്‍ജി, ആദ്ധ്യാത്മികാചാര്യന്‍ ഡോ.എം.ജി.വിനോദ്, ചെങ്കോട്ടുകോണം ആശ്രമം മഠാധിപതി ഭാര്‍ഗവസ്വാമി തുടങ്ങി നിരവധി ഹൈന്ദവനേതാക്കളും സന്യാസിവര്യന്‍മാരും ചടങ്ങില്‍ പങ്കെടുത്തു.