വെള്ളൂരില്‍ അടിപ്പാത യാഥാര്‍ത്ഥ്യമാവും. വെള്ളൂരില്‍ അടിപ്പാത അനുവദിക്കുമെന്ന് ദേശീയപാത അതോറിറ്റിയുടെ ഉറപ്പ്

പയ്യന്നൂര്‍: ദേശീയപാത 66 ല്‍ വെള്ളൂരിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന് അടിപ്പാത അനുവദിക്കുമെന്ന് ദേശീയപാത അതോറിറ്റി അധികൃതരുടെ ഉറപ്പ്.

തിരുവനന്തപുരത്ത് പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് അധികൃതര്‍ ഉറപ്പുനല്‍കിയത്.

വെള്ളൂരില്‍ അടിപ്പാത നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി മാസങ്ങളായി പ്രക്ഷോഭത്തിലായിരുന്നു.

ഇതിനെത്തുടര്‍ന്നാണ് മന്ത്രിയുടെ ഓഫീസില്‍ യോഗം ചേര്‍ന്നത്.

15-ന് വെള്ളൂര്‍ സഹകരണ ബാങ്ക് പരിസരം അധികൃതരും ജനപ്രതിനിധികളും രാഷ്ട്രിയപാര്‍ടി പ്രതിനിധികളും സന്ദര്‍ശിച്ച് അടിപ്പാതയ്ക്കുള്ള സ്ഥലം നിര്‍ണയിക്കും.

ഇവിടെ മൂന്ന് മീറ്റര്‍ വീതിയും രണ്ടര മീറ്റര്‍ ഉയരവും ഉള്ള അടിപ്പാതയാണ് നിര്‍മിക്കുക.

ഇതിനു ദേശീയപാത അതോറിറ്റിയുടെ ആസ്ഥാനത്തുനിന്ന് അനുമതി വാങ്ങുന്നതിന് നടപടിയെടുക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള അധികൃതര്‍ യോഗത്തില്‍ ഉറപ്പുനല്‍കി.

സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍, ടി.ഐ.മധുസൂദനന്‍ എംഎല്‍എ, സി.കൃഷ്ണന്‍, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.കെ.ശബരീഷ് കുമാര്‍,

ദേശീയപാത അതോറിറ്റി ആര്‍ഒമാരായ ബി.എല്‍.മീണ, എസ്.കെ.മാലിക്, അന്‍സില്‍ ഹസ്സന്‍, പ്രൊജക്ട് മാനേജര്‍ സജിത്ത് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.