ഖദീജ മെഡിക്കല്‍സിനെതിരെ നാട്ടുകാരുടെ കടുത്ത പ്രതിഷേധം- ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

പഴയങ്ങാടി: എട്ടുമാസംപ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നല്‍കിയ പഴയങ്ങാടിയിലെ ഖദീജ മെഡിക്കല്‍സിനെതിരെ നാട്ടുകാരുടെ കടുത്ത പ്രതിഷേധം.

ഇന്ന് മെഡിക്കല്‍ ഷോപ്പില്‍ ഡ്രഗ്സ്സ് കണ്‍ട്രോള്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

വ്യാഴാഴ്ച രാവിലെയാണ് കഴിഞ്ഞദിവസത്തെ പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയത്.

പരിശോധന വൈകിട്ട് വരെ നീണ്ടുനിന്നു. ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ പി.എം.സന്തോഷ്, ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ ഇന്റലിജന്‍സ് ബ്രാഞ്ച് ഇ.എന്‍ ബിജിന്‍ തുടങ്ങിയവരുടെ,നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് അസുഖബാധിതയായ കുട്ടി മെഡിക്കല്‍ ഷാപ്പിന്റെ മുകളിലെ ഡോക്ടര്‍ പരിശോധിക്കുന്നത്.

സിറപ്പിന് പകരം ഡ്രോപ്പ്‌സ് നല്‍കിയതാണ് കുട്ടിയുടെ ആരോഗ്യനില വഷളാക്കിയത്. തുടര്‍ന്ന് ചികിത്സ തേടിയ ഡോക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കുട്ടിയെ വിദഗ്ധ പരിശോധനയ്ക്ക് കൊണ്ടുപോയത്.

മെഡിക്കല്‍ ഷോപ്പ് ഉടമയെ അറിയിച്ചപ്പോഴും സംഭവത്തില്‍ പരാതിയുണ്ടെങ്കില്‍ കേസ് കൊടുക്കാനാണ് പറഞ്ഞത്.

സംഭവത്തില്‍ പഴയങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് ശേഷം കണ്ണൂര്‍ അസിസ്റ്റന്റ് കണ്‍ട്രോള്‍ റിപ്പോര്‍ട്ട് നല്‍കും.

ഇതിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ബാക്കിയുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുക.

അതേസമയം ഈ മെഡിക്കല്‍ ഷോപ്പ് കേന്ദ്രീകരിച്ച് ഇതിനുമുമ്പും നിരവധി ആരോപണങ്ങള്‍ മരുന്നു മാറിയ വിഷയവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്.

സംഭവം ഒതുക്കി തീര്‍ക്കുകയായിരുന്നു. ബന്ധുക്കള്‍ ഷോപ്പ് ഉടമയുമായി സംസാരിച്ചുവെങ്കിലും നിഷേധാത്മകമായ സമീപനമായിരുന്നു ഉണ്ടായിരുന്നത്.

ഇതിനെ തുടര്‍ന്നാണ് പഴയങ്ങാടി പൊലീസില്‍ പരാതി നല്‍കിയത്. നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധം തടയാന്‍ കനത്ത പോലീസ് സംഘവും എത്തിയിരുന്നു.