1500 രൂപ പിടിച്ചുപറിച്ച് ഏഴ് വര്‍ഷം ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍.

തളിപ്പറമ്പ്: ഏഴ് വര്‍ഷം മുമ്പ് 1500 രൂപ പിടിച്ചുപറിച്ച സംഭവത്തിലെ പ്രതിയെ ശ്രീകണ്ഠാപുരം പോലീസ് ഗൂഡല്ലൂരില്‍ വെച്ച് സാഹസികമായി പിടികൂടി.

ഇരിട്ടി തില്ലങ്കേരിയിലെ കളത്തില്‍ വീട്ടില്‍ സക്കറിയ(42)നെയാണ് ശ്രീകണ്ഠാപരും എസ്.എച്ച്.ഒ ഇ.പി.സുരേശന്‍, എ.എസ്.ഐ പ്രേമരാജന്‍, സീനിയര്‍ സി.പി.ഒ കെ.ശിവപ്രസാദ് എന്നിവര്‍ ചേര്‍ന്ന് തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ വെച്ച് പിടികൂടിയത്.

പ്രതി ഗൂഡല്ലൂരില്‍ ഒളിവില്‍ കഴിയുന്നതായി എസ്.എച്ച്.ഒ ഇ.പി.സുരേശന് രഹസ്യ വിവരം ലഭിച്ചിരുന്നു.

2015 സെപ്തംബറില്‍ ശ്രീകണ്ഠാപുരം ബസ്റ്റാന്റില്‍ വെച്ച് ചെങ്ങളായി തവറൂലിലെ നാരായണന്റെ പോക്കറ്റില്‍ നിന്നും 1500 രൂപ പിടിച്ചുപറിച്ച് പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു.

കേസില്‍ 2021 ല്‍ സക്കറിയയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.