ഹനുമാരമ്പലം കൊടിയേറ്റ മഹോല്‍സവം ഫിബ്രവരി 3 മുതല്‍ 10 വരെ.

പിലാത്തറ: ചെറുതാഴം രാഘവപുരം ക്ഷേത്രത്തിലെ (ഹനുമാരമ്പലം) കൊടിയേറ്റ മഹോത്സവം മൂന്നു മുതല്‍ 10 വരെ തീയതികളില്‍ നടക്കും.

ഉത്സവ ദിവസങ്ങളില്‍ വൈകീട്ട് നടക്കുന്ന കാഴ്ചശീവേലിയും നാലു തിടമ്പുകള്‍ ഒരേ താളത്തിലുള്ള തിടമ്പുനൃത്തവും ഹൃദ്യമായ അനുഭവമാണ്.

മൂന്നിന് സന്ധ്യക്ക് ക്ഷേത്രം ട്രസ്റ്റി വാരണക്കോട്ടില്ലത്ത് ഗണപതി നമ്പൂതിരിയില്‍ നിന്നും തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട് കൂറയും പവിത്രവും സ്വീകരിച്ചതിന് ശേഷം കൊടിയേറ്റം നടക്കും.

നാലിന് രാത്രി 8.30 ന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍. മുരളി വിശിഷ്ടാതിഥിയാവും.

അഞ്ചിന് നടക്കുന്ന വാരണക്കോട് കഥകളി പുരസ്‌കാര ചടങ്ങ് മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി ഏരിയാ കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. സുധി ഉദ്ഘാടനം ചെയ്യും.

കാസര്‍കോട് ഡി.വൈ.എസ്.പി. ഡോ.വി. ബാലകൃഷ്ണന്‍, ഗുരു സദനനം നരിപ്പറ്റ നാരായണന്‍ നമ്പൂതിരിക്ക് പുരസ്‌കാരം നല്‍കും.

അഞ്ചിന് രാവിലെ ഉത്സവബലി, ആറിന് രാവിലെ പ്രതിഷ്ഠാദിനം, 9-ന് രാത്രി പളളിവേട്ട ഇവ ഉണ്ടാവും.

10ന് രാവിലെ നടക്കുന്ന ആറാട്ടിനു ശേഷം കൊടിയിറക്കും. തുടര്‍ന്ന് ആറാട്ട് സദ്യ നടക്കും.

വാര്‍ത്തസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ സി.എന്‍.വേണുഗോപാലന്‍ നമ്പ്യാര്‍, കണ്‍വീനര്‍ കെ.എം. ലക്ഷ്മണന്‍, എക്‌സിക്യുട്ടീവ് ഓഫിസര്‍ അടിമന വാസുദേവന്‍ നമ്പൂതിരി, രവീന്ദ്രന്‍ പുതിയടത്ത്, കെ.രാമചന്ദ്രന്‍, കെ.വി. ഗോകുലാനന്ദന്‍, ലതീഷ് പുതിയടത്ത് എന്നിവര്‍ പങ്കെടുത്തു.