തല്‍ക്കാലം കാരക്കുണ്ടില്‍ കുളിക്കുന്നത് ഒഴിവാക്കുക.

പരിയാരം: കാരക്കുണ്ട് വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നവര്‍ ശ്രദ്ധിക്കുക.

ഇന്നലെ അമീബിക് മസ്തിഷ്‌ക്കജ്വരം ബാധിച്ച മൂന്നരവയസുകാരന്‍ കാരക്കുണ്ട് വെള്ളച്ചാട്ടത്തിലാണ് കുളിച്ചതെന്ന് വിവരം പുറത്തുവന്ന പശ്ചാത്തലത്തിലാണ് ബന്ധപ്പട്ടവരുടെ ഈ അറിയിപ്പ്.

കാലവര്‍ഷമുള്ള സമയത്ത് വെള്ളക്കെട്ടില്‍ കുട്ടികളെ കുളിക്കാനോ കളിക്കാനോ വിടരുതെന്നും മുന്നറിയിപ്പുണ്ട്.

കെട്ടിക്കിടക്കുന്ന വെള്ളത്തിലുള്ള ബ്രെയിന്‍ ഈറ്റര്‍ എന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലി വഴിയാണ് പ്രധാനമായും ശരീരത്തില്‍ കയറുന്നത്.

അതിനാലാണ് വെള്ളക്കെട്ടില്‍ നിന്ന് കുട്ടികളെ അകറ്റണമെന്ന് നിര്‍ദ്ദേശിക്കുന്നതെന്ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.കെ.സുദീപ് പറയുന്നു.

കെട്ടിക്കിടക്കുന്ന ഏത് വെള്ളത്തിലും നീന്തല്‍ കുളങ്ങളിലും കായലുകളിലും അമീബ കാണപ്പെടാന്‍ സാധ്യത ഏറെയാണ്.

പനി, ഛര്‍ദ്ദി, തലവേദന എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. 3 മുതല്‍ 14 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കാണിക്കും.

ഒഴുക്ക് കുറഞ്ഞതും ആഴം കുറഞ്ഞതുമായ ജലാശയങ്ങളില്‍ കുളിക്കുന്നത് ഒഴിവാക്കുക, മുങ്ങാംകുഴിയിട്ട് കുളിക്കാതിരിക്കുക, നീന്തുമ്പോള്‍ മൂക്കില്‍ വെള്ളം കയറാത്ത വിധം തലയുയര്‍ത്തി നീന്തുക എന്നീ മുന്‍കരുതല്‍ എടുക്കാം.

വെള്ളം വായിലൂടെ അകത്തെത്തിയാല്‍ രോഗം പകരില്ല.