ശെല്‍വിയുടെ കൊലപാതകം -ശശി അറസ്റ്റില്‍

കണ്ണൂര്‍: കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ശെല്‍വിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശശി അറസ്റ്റില്‍.

മലപ്പുറം സ്വദേശി ശശി(52)യെയാണ് ടൗണ്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്.

സംഭവത്തിന് ശേഷം ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പോലീസ് പിടിയിലായത്.

തോട്ടട സമാജ് വാദി കോളനിയിലെ ശെല്‍വി (53)യെയാണ് ചൊവ്വാഴ്ച രാവിലെ കണ്ണൂര്‍ പാറക്കണ്ടി ബിവറേജ് ഔട്ട്‌ലെറ്റിന് പിറക് വശം വരാന്തയില്‍ ദുരുഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് പരാതിയില്‍ കേസെടുത്ത പോലീസ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകമെന്ന സൂചനയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സെല്‍വിയുടെ മരണകാരണം കല്ലുകൊണ്ടോ മദ്യകുപ്പി കെണ്ടോ തലയ്‌ക്കേറ്റ ആഴത്തിലുള്ള ക്ഷതമാണെന്ന് കണ്ടെത്തിയിരുന്നു.

കഴിഞ്ഞ കുറെക്കാലമായി കണ്ണൂരില്‍ തങ്ങിയിരുന്ന ശശിക്ക് സെല്‍വി യുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു.

മദ്യപിച്ചതിനു ശേഷം ഇവര്‍ തമ്മിലുണ്ടായ സാമ്പത്തികമായ തര്‍ക്കമാണ് കൊലപാതകത്തിലെത്തിയതെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു.

പ്രതിയെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കും.

പോലിസ് സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കൊലപാതകത്തിന്റെ തലേ ദിവസം ശെല്‍വിയോടൊപ്പം ശശിയെ കണ്ടവരുണ്ടായിരുന്നു.

ഇവര്‍ നല്‍കിയ സാക്ഷിമൊഴികളാണ് പോലീസിനെ പ്രതിയിലേക്കെത്തിച്ചത്.