താലൂക്ക് വികസനസമിതി യോഗത്തെ ഉപയോഗപ്പെടുത്താന്‍ യുവാക്കള്‍ തയ്യാറാവണം-പി.കെ.സുബൈര്‍

തളിപ്പറമ്പ്: താലൂക്ക് വികസനസമിതി യോഗത്തില്‍ യുവാക്കളും പങ്കെടുക്കണമെന്ന് തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍.

ചെയര്‍പേഴ്‌സനായി ചുമതലയേറ്റശേഷം നടക്കുന്ന ആദ്യത്തെ തളിപ്പറമ്പ് താലൂക്ക്വികസനസമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തളിപ്പറമ്പ് താലൂക്ക് പരിധിയിലെ സുപ്രധാനമായ പരാതികള്‍ പലതും ഉന്നയിച്ച് അതിന് പരിഹാരം കാണാന്‍ നിരന്തരമായി ശ്രമിച്ചുവരുന്നത് വയോധികരായ ആളുകളാണെന്നും, വികസനസമിതി യോഗങ്ങളില്‍ പങ്കെടുത്ത് യുവാക്കളും പ്രശ്‌നപരിഹാരങ്ങള്‍ക്ക് ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെയും എസ്.ഐ.ആറിന്റെയും തിരക്കുകള്‍ കാരണം കഴിഞ്ഞ മൂന്ന് മാസമായി നടക്കാതിരുന്ന വികസനസമിതി യോഗം നടന്നിരുന്നില്ല.

ഇന്ന് വികസനസമിതി യോഗം നടക്കുന്നത് അറിയാതിരുന്നതിനാല്‍ പൊതുവെ പങ്കാളിത്തക്കുറവ് അനുഭവപ്പെട്ടു.

സ്ഥിരമായി പങ്കെടുക്കുന്ന പലരും താലൂക്ക് ഓഫീസ് അധികൃതരെ അങ്ങോട്ട് ബന്ധപ്പെട്ടാണ് യോഗത്തില്‍ പങ്കെടുത്തത്.

കുടിവെള്ളപൈപ്പുകള്‍ മാസങ്ങളായി പൊട്ടിയൊഴുകുന്ന പരാതികളാണ് വികസനസമിതി യോഗത്തില്‍ കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടത്.

താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ചെറുതുംവലുതുമായി ലക്ഷക്കണക്കിന് ലിറ്റര്‍ കുടിവെള്ളം ഒഴുകിപ്പോകുന്നുണ്ടെങ്കിലും പരിഹാരം കാണാന്‍ വാട്ടര്‍ അതോറിറ്റിക്ക് സാധിക്കാതെ വരുന്നത് കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കി.

തെരുവ് നായ്ക്കളുടെ പ്രശ്‌നങ്ങള്‍, തളിപ്പറമ്പ് മെയിന്‍ റോഡിലെ അനധികൃത കയ്യേറ്റങ്ങളും തടയാന്‍ നഗരസഭ പരമാവധി കാര്യങ്ങള്‍ ചെയ്തുവരുന്നുണ്ടെന്നും ഷെല്‍ട്ടറുകള്‍ സ്ഥാപിച്ച് തെരുവ്‌നായ്‌ളെ സംരക്ഷിക്കുന്നത് ഉള്‍പ്പെടെ പരിഗണിക്കുമെന്നും ചെയര്‍പേഴ്‌സന്‍ യോഗത്തെ അറിയിച്ചു.

കോവിഡ് കാലത്ത് നിര്‍ത്തിയ ചന്ദനക്കാംപാറ-കണ്ണൂര്‍-ഏരുവേശ്ശി-ചെമ്പേരി ബസ് പുന:സ്ഥാപിക്കുവാന്‍കെ.എസ്.ആര്‍.ടി.സി നടപടി സ്വീകരിച്ചതായി മുന്‍ ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.നാരായണന്‍ മാസ്റ്റര്‍ യോഗത്തെ അറിയിച്ചു. വര്‍ഷങ്ങളായി ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം താലൂക്ക്

വികസനസമിതി മുമ്പാകെ പരാതികള്‍ നല്‍കിവരികയായിരുന്നു.

യോഗം നടന്നുകൊണ്ടിരിക്കെയാണ്
കെ.എസ്.ആര്‍.ടി.സി അധികൃതര്‍ ഇക്കാര്യം നാരായണന്‍ മാസ്റ്ററെ ഫോണിലൂടെ അറിയിച്ചത്.

ബസ് ഇന്ന് മുതല്‍ ഓടിതുടങ്ങുമെന്നാണ് വിവരം. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസി ഷിജി വട്ടക്കാട്ട്, ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി ഓതറ, നടുവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി സജി എന്നിവര്‍ പ്രസംഗിച്ചു.

തഹസില്‍ദാര്‍ സ്മിത പരാതികളുടെ അവലോകനം നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍ പ്രീതി നന്ദി പറഞ്ഞു.