2024 ല്‍ വീരഭദ്രാലങ്കാരപൂജ നേര്‍ന്ന പവിത്രന്‍ സഞ്ജുവിനായി പുതിയ വഴിപാട് നേര്‍ന്ന് കാത്തിരിക്കുന്നു, സഞ്ജുവിനായി.

പരിയാരം: ലോകം ഉറ്റുനോക്കുന്ന ക്രിക്കറ്റ്താരം സഞ്ജു സാംസണ്‍ ഇന്ന് നടക്കുന്ന 20-20 ലോകകപ്പ് ഫൈനലില്‍ നടത്താന്‍പോകുന്ന മുന്നേറ്റത്തെക്കുറിച്ച് വാചാലനാവുകയാണ് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഉദ്യോഗസ്ഥനായ ടി.പി.പവിവിത്രന്‍.

കടുത്ത സഞ്ജു ആരാധകനായ പവിത്രന്‍ 2024 ല്‍ സഞ്ജുവിന് വേണ്ടി വഴിപാട് നേര്‍ന്ന് പ്രാര്‍ത്ഥിക്കാന്‍ കൊല്ലൂര്‍ മൂകാംബികയില്‍ പോയിരുന്നു.

2024 ഒക്ടോബര്‍ 6 നാണ് ഇതിനായി മൂകാംബികയില്‍ പോയത്.

പ്രസാദ കൗണ്ടറിനടത്ത് ആള്‍തിരക്ക് കുറയുന്തുവരെ കാത്തുനിന്ന് തെല്ല് ചമ്മലോടെയാണ് കൗണ്ടര്‍ ക്ലര്‍ക്കിനോട് ഒരു ക്രിക്കറ്ററുടെ പേരില്‍ ഒരു പ്രസാദം കഴിപ്പിക്കണമായിരുന്നു എന്നു പറഞ്ഞത്.

താരത്തിന്റെ പേരെന്താണെന്ന ചോദ്യത്തിന് സഞ്ജു സാംസണ്‍ എന്ന് പറഞ്ഞ് ശത്രുസംഹാരപൂജയാണ് വഴിപാടായി ആവശ്യപ്പെട്ടത്.

എന്നാല്‍ ക്രിക്കറ്റ് കളിക്കാരനായതുകൊണ്ട് വീരഭദ്രാലങ്കാരപൂജയാണ് കുറച്ചുകൂടി നല്ലതെന്ന് അദ്ദേഹം പറഞ്ഞു.

ഉടനെ നാല്‍പ്പത് രൂപ അടച്ച് പഴിപാട് രസീതാക്കി.

2024 ഒക്ടോബര്‍ 6 ന് നടന്ന ഈ സംഭവം കാര്യമായത് ഒക്ടോബര്‍ 12 ന് സഞ്ജു ബംഗ്ലാദേശിനെതിരെ ട്വന്റി ട്വന്റിയിലെ ആദ്യ സെഞ്ച്വറി നേടിയപ്പോളാണ്.

പിന്നീട് നവംബര്‍ 8, 15 തീയ്യതികളിലായി വീണ്ടും രണ്ടു സെഞ്ച്വറികള്‍നേടി.

1986 മുതല്‍ ക്രിക്കറ്റിനെ കാര്യമായി ശ്രദ്ധിക്കാറുണ്ടെന്നും സഞ്ജു മലയാളി ആയതുകൊണ്ട് മാത്രമല്ല രാഹുല്‍ ദ്രാവിഡിനെ പോലെ വിക്കറ്റ് ലോക്ക് ചെയ്തും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്തും നല്ല ടാലന്റ് ഉള്ള ക്വാളിറ്റി പ്ലെയറാണ് സഞ്ജുവെന്നും പവിത്രന്‍ പറഞ്ഞു.

ഇന്നത്തെ കളിയിലും തിളങ്ങിയാല്‍ ഒരുപക്ഷേ ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റിലും കാണാന്‍ കഴിഞ്ഞേക്കാം എന്ന് ആഗ്രഹിക്കുന്ന പവിത്രന്‍ അതിനായി മൂകാംബിക ദേവിക്ക് വീണ്ടും വഴിപാട് നേര്‍ന്നിരിക്കയാണ്.