ടി.പുരുഷോത്തമന്റെ ചെമ്മീന്‍ ഫാം ഷെഡ് തീവെച്ച് നശിപ്പിച്ചു.

പയ്യന്നൂര്‍: പയ്യന്നൂരിലെ ചെമ്മീന്‍ കര്‍ഷകനും വി.കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ അനുകൂലിയും ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ജഗ്ജീവന്റാം അവാര്‍ഡ് ജേതാവുമായ

ടി.പുരുഷോത്തമന്റെ ചങ്കുരിച്ചാല്‍ റെയില്‍വെപ്പാലത്തിനു സമീപത്തെ ചെമ്മീന്‍ഫാമിലെ ഷെഡ് ഒരു സംഘം തീയിട്ടു നശിപ്പിച്ചു. തീപിടുത്തത്തില്‍ പൈപ്പുകളും ട്രേകളും ചെമ്മീനുളള തീറ്റയും മോട്ടോറുകളുമുള്‍പ്പെടെ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി.

ഇന്നലെ രാവിലെ ചെമ്മീന് തീറ്റയിടുന്നതിനായി പോയവരാണ് ചങ്കൂരിച്ചാല്‍ റെയില്‍വേപാലത്തിന് സമീപത്തെ ചെമ്മീന്‍ഫാമിലെ ഷെഡിന് തീപിടിച്ചതായി കണ്ടത്.

തുടര്‍ന്ന് ഉടമയെ വിവരമറിയിക്കുകയായിരുന്നു. രാത്രിയില്‍ ഷെഡില്‍ ആളുണ്ടായിരുന്നില്ല.

ഷെഡിന്റെ വാതിലും ജനലുകളും തകര്‍ത്ത നിലയിലാണ്.

പത്ത് ചാക്ക് തീറ്റയും പൈപ്പുകളും 40 ട്രേകളും വലകളും മോട്ടോറും മറ്റും ഷെഡില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു.

തൊഴിലാളികള്‍ക്ക് വിശ്രമിക്കാനായി അകത്ത് സൂക്ഷിച്ച കട്ടിലും കത്തിനശിച്ച നിലയിലാണ്. 

കഴിഞ്ഞരണ്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ ഫിഷറീസ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെയാണ് കൃഷിയിറക്കിയത്.

വി.കുഞ്ഞികൃഷ്ണന്‍ എം.എല്‍.എ യുടെ അനുകൂലിയായ പുരുഷോത്തമനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ഒരു വിഭാഗം ആളുകള്‍ വലിയ ദുഷ്പ്രചരണങ്ങള്‍ നടത്തിവന്നിരുന്നു.

ഇതേ തുടര്‍ന്ന് വി.കുഞ്ഞികൃഷ്ണന്‍ എം.എല്‍.എ കഴിഞ്ഞ ദിവസം റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.

ഇതിനുപിന്നാലെയായിരുന്നു അക്രമം.

ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം രാത്രിയില്‍ പുരുഷോത്തമന്റെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ അടിച്ച് തകര്‍ത്ത് തീയിടുകയും വീടിന്റെ ജനല്‍ ഗ്ലാസുകള്‍ അടിച്ച് തകര്‍ക്കപ്പെട്ട സംഭവവുമുണ്ടായിരുന്നു.

പരാതിയില്‍ കേസെടുത്ത പോലീസ് അഞ്ച് സിപിഎം പ്രവര്‍ത്തകരെ അന്ന് അറസ്റ്റ് ചെയ്തിരുന്നു.

സംഭവത്തില്‍ ടി.പുരുഷോത്തമന്റെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.