പാലോട്ട്കാവിലെ ബോര്‍ഡ് നീക്കണമെന്ന് സി.പി.എം ഏരിയാ കമ്മറ്റി.

പരിയാരം: കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട്കാവില്‍ സ്ഥാപിച്ച ഉല്‍സവപ്പറമ്പില്‍ മുസ്ലിങ്ങള്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡ് നീക്കം ചെയ്യണമെന്ന് സി.പി.എം മാടായി ഏരിയാ കമ്മറ്റി പ്രസ്താവനയില്‍ അവശ്യപ്പെട്ടു.

നമ്മുടെ നാട്ടില്‍ ക്ഷേത്രങ്ങളിലെയും കാവുകളിലെയും ഉത്സവപറമ്പുകളില്‍ കലാപരിപാടികള്‍ ആസ്വദിക്കാനും കച്ചവടം നടത്താനും നാനാജാതി മതസ്ഥര്‍ ഒത്തുകൂടുന്ന പൊതുനിലയാണുള്ളത്.

നാടിന്റെ ഈ പാരമ്പര്യത്തിന് കളങ്കം ചാര്‍ത്തുന്ന നിലയില്‍ കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവ് ഉത്സവപറമ്പില്‍ മുസ്ലീങ്ങള്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡ് സ്ഥാപിച്ചത് നാട് ആര്‍ജിച്ച മതേതര പോറലേല്‍പ്പിക്കുന്നതും അങ്ങേയറ്റം അലപനീയവുമാണ്.

പഴയകാലത്ത് ഇത്തരത്തിലുള്ള ബോര്‍ഡുകള്‍ ചില ക്ഷേത്രങ്ങളില്‍ ഉണ്ടായിട്ടുണ്ടാകാം. എന്നാല്‍ ഈ ആധുനിക കാലത്ത് സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുന്ന ഇത്തരം ബോര്‍ഡുകള്‍ നാടിന്റെ നവോത്ഥാന പുരോഗമന പാരമ്പര്യത്തിന് ഒട്ടും യോജിച്ചതല്ല.

ക്ഷേത്രങ്ങളിലും കാവുകളിലും ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങുകളില്‍ ആചാരത്തിന്റെയും മറ്റും ഭാഗമായി മുസ്ലീം വിഭാഗത്തില്‍പ്പെട്ടവര്‍ കൂടി പങ്കാളിയാകുന്ന മതേതര സംസ്‌കാര മാതൃക കൂടിയുള്ള നാടാണ് നമ്മുടേത്.

ഉത്സവപറമ്പുകളില്‍ നാടിന്റെ പൊതു സംസ്‌കാരത്തിന് ചേരാത്ത വിധത്തില്‍ തെറ്റായ സന്ദേശം നല്‍കുന്ന അങ്ങേയറ്റം അനുചിതമായ ബോര്‍ഡ് മാറ്റി സ്ഥാപിക്കാമെന്ന മാതൃകാപരമായ തീരുമാനം

കൈക്കൊള്ളാന്‍ ക്ഷേത്രഭാരവാഹികള്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു എന്നാണ് പ്രസ്താവനയില്‍ പറയുന്നത്.