നീചന്‍ ജിതിന്‍ ഇനി ജീവിതാവസാനം വരെ ജയിലില്‍–പോക്‌സോ കേസില്‍ അത്യപൂര്‍വ്വ വിധി

തളിപ്പറമ്പ്: കെ.വി.ജിതിന്‍ എന്ന ഉണ്ണി(21) ഇനി ജീവിതാവസാനം വരെ ജയിലില്‍. തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതിയാണ് പോക്‌സോ കേസില്‍ വിവിധ വകുപ്പുകള്‍ പ്രകാരം പ്രതിക്ക്

ജീവിതാവസാനം വരെ കഠിനതടവും ഇതിന് പുറമെ ജീവപര്യന്തവും 10 വര്‍ഷം കഠിനതടവും 1,75,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.

പെണ്‍കുട്ടിയെ മൂന്നാംക്ലാസ് മുതല്‍ അഞ്ചാംക്ലാസ് വരെ നിരന്തരം കഠിനമായ രീതിയില്‍ പ്രതി ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്.

ശ്രീകണ്ഠാപുരം ചെരിക്കോട് കുറ്റിയാട്ട് വീട്ടില്‍ സീന-നാരായണന്‍ ദമ്പതികളുടെ മകനാണ് ശിക്ഷിക്കപ്പെട്ട ജിതിന്‍.

തളിപ്പറമ്പ് ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജി സി.മുജീബ്‌റഹ്മാനാണ് ശിക്ഷ വിധിച്ചത്.

പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ കുട്ടി അംഗനവാടിയില്‍ പഠിക്കുമ്പോള്‍ തന്നെ അസുഖം ബാധിച്ച് മരണപ്പെട്ടിരുന്നു.

അമ്മമ്മയുടെയും പിതാവിന്റെയും സംരക്ഷണയില്‍ കഴിയവെയാണ് പ്രതി 3 വര്‍ഷത്തോളം പീഡിപ്പിച്ചത്.

കുട്ടിയുടെയും പ്രതിയുടെയും വീട്ടില്‍ വെച്ചായിരുന്നു പീഡനം. കേസിന്റെ വിചാരണ സമയത്ത് പിതാവ് കൂറുമാറിയിട്ടും കുട്ടിയുടെയും അധ്യാപകരുടെയും ഔദ്യോഗിക സാക്ഷികളുടെയും

മാത്രം മൊഴികളുടെ അടിസ്ഥാനത്തിലാണ് പോക്‌സോ കേസുകളുടെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വ്വമായ വിധി പുറപ്പെടുവിച്ചത്.

2015 ലായിരുന്നു പെണ്‍കുട്ടി ഈ വിവരം സ്‌കൂളില്‍ അധ്യാപികയോട് വെളിപ്പെടുത്തിയത്.

അന്നത്തെ ശ്രീകണ്ഠാപുരം സി.ഐ. കെ.എ.ബോസ്, എസ്.ഐ വി.വി.ലതീഷ് എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.