ബിജുവിന്റെ മരണം കൊലപാതകം-സഹപ്രവര്‍ത്തകരായ രണ്ടുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: തൃശൂര്‍ സ്വദേശി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍.

കൂടെ താമസിക്കുന്ന കൊല്ലം ഓച്ചിറ സ്വദേശികളായ സുനില്‍കുമാര്‍(45), നവാസ്(50) എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച്ച രാത്രി തന്നെ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഇതില്‍ കൃഷ്ണപ്രസാദ് എന്നയാളെ വിട്ടയച്ചു.

തൃശൂര്‍ വെള്ളികുളങ്ങര പോലീസ് പരിധിയില്‍ കുഞ്ഞിപ്പാടം ചൊക്കനയിലെ കള്ളിയത്തുപറമ്പില്‍ വീട്ടില്‍ പരേതനായ ലോന-ഏലിക്കുട്ടി ദമ്പതികളുടെ മകന്‍ കെ.എല്‍.ബിജു(34)ആണ് മരിച്ചത്.

കെ.എസ്.ഇ.ബി കരിമ്പം സെക്ഷനിലെ മജീദ് എന്ന കോണ്‍ട്രാക്ടറുടെ കരാര്‍ ജീവനക്കാരായ ഇവര്‍ നണിച്ചേരിയില്‍ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു.

തിങ്കളാഴ്ച്ച രാത്രി 12 മണിയോടെ ബിജുവിനെ രണ്ടാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടു എന്നാണ് കൂടെയുള്ളവര്‍ പറയുന്നത്.

മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി നാട്ടിലേക്ക് കൊണ്ടുപോയി.

കൃഷ്ണപ്രസാദ്, നവാസ്, സുനില്‍കുമാര്‍ എന്നിവരോടൊപ്പം മദ്യപിച്ച ബിജുവുമായി വാക്തര്‍ക്കവും ഏറ്റുമുട്ടലും നടക്കുന്നതിനിടയില്‍ താഴെ വീണാണ് മരണം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു.

ബിന്ദുവാണ് മരിച്ച ബിജുവിന്റെ ഭാര്യ.

മക്കള്‍: ജുവല്‍മരിയ, ജുവാന്‍.

സഹോദരങ്ങള്‍: ജോസ്, സണ്ണി, കൊച്ചുത്രേസ്യ, ഷൈനി, സിസ്റ്റര്‍ ലിസി, ആനി, പരേതനായ ലോനപ്പന്‍.

സംസ്‌ക്കാരം ഇന്ന് (ബുധന്‍)രാവിലെ 10 ന് കൊടുങ്ങ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ നടക്കും.