അമ്മയുടെ ഓര്‍മ്മപ്പുസ്തകം: തീഷ്ണമായ അനുഭവങ്ങളുടെ കാവ്യാത്മകമായ ആഖ്യാനം-വീരാന്‍കുട്ടി

കുറുമാത്തൂര്‍: ചരിത്രത്തിലെ അഭാവങ്ങള്‍ പരിഹരിക്കാന്‍ അനുഭവ ആഖ്യാനങ്ങള്‍ക്ക് കഴിയുമെന്ന് കവി വീരാന്‍കുട്ടി.

വ്യവസ്ഥപിത ചരിത്രത്തില്‍ പീഡിത ജനതയുടെ അനുഭവത്തിനു സ്ഥാനമില്ല.

അത്തരം അനുഭവങ്ങളെ ചേര്‍ത്ത് സമാന്തര ചരിത്രമുണ്ടാക്കുകയാണ് എഴുത്തുകാര്‍ ചെയ്യുന്നത്.

വിപ്ലവകാരിയുടെ ജീവിതത്തിനു തുണനിന്ന അന്തര്‍ജനത്തിന്റെ അനുഭവമെഴുതിയ മാധവന്‍ പുറച്ചേരി,

സ്ത്രീ ജീവിതത്തിന്റെ കാണാപ്പുറങ്ങളാണ് ആവിഷ്‌കരിച്ചത്.

ഒരു കാലഘട്ടത്തിന്റെ വിസ്മൃതചരിത്രത്തെ ഓര്‍മ്മകളിലൂടെ വീണ്ടെടുക്കുന്ന കൃതിയാണ് അമ്മയുടെ ഓര്‍മ്മപ്പുസ്തകം.

ചിരാത് കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ കുറുമാത്തൂരില്‍ സംഘടിപ്പിച്ച പുസ്തക ചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വീരാന്‍കുട്ടി.

ചടങ്ങില്‍ രാജേഷ് കുറുമാത്തൂര്‍ അധ്യക്ഷത വഹിച്ചു.

സുസ്മിത ബാബു പുസ്തകാവതരണം നടത്തി.

ഗ്രന്ഥകര്‍ത്തവും കവിയുമായ മാധവന്‍ പുറച്ചേരി, ഭാര്‍ഗവന്‍ പറശിനിക്കടവ്, കെ.ദിവാകരന്‍, കെ.എം.പി മുഹമ്മദ് കുഞ്ഞി, അഡ്വ.കെ.പി.മുജീബ് റഹ്‌മാന്‍, കെ.വി.മെസ്മര്‍, കെ.സി.രാജന്‍,

പി.കെ.സരസ്വതി, കെ.വി.ഗംഗാധരന്‍, സി.പി.ചെങ്ങളായി, ലിജു ജേക്കബ്, ഷിനോജ്. കെ.ആചാരി, ഹാഷിം സീരകത്ത്, ജിന്‍സി കൈപ്രത്ത്, കൃഷ്ണജിത്ത് എന്നിവര്‍ സംസാരിച്ചു.