ചട്ടമ്പി കല്യാണിക്ക് 48 വയസായി.

 

ശ്രീകുമാരന്‍തമ്പിയെ നമ്മള്‍ കൂടുതലായി അറിയുന്നത് ഗാനരചയിതാവ് എന്ന നിലയിലാണെങ്കിലും സിനിമയുടെ ഏതാണ്ടെല്ലാ മേഖലകളിലും കൈവെക്കുകയും വിജയം വരിക്കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം.

18 മലയാള സിനിമകളാണ് അദ്ദേഹം നിര്‍മ്മിച്ചത്.

1974 ല്‍ നിര്‍മ്മിച്ച ചന്ദ്രകാന്തം, ഭൂഗോളംതിരിയുന്നു എന്നീ  സിനിമകള്‍ സംവിധാനം ചെയ്തതും ശ്രീകുമാരന്‍തമ്പി തന്നെ.

ഇതില്‍ ചന്ദ്രകാന്തത്തില്‍ 14 ഗാനങ്ങളാണ് ഉണ്ടായിരുന്നത്.

പക്ഷെ, ഈ രണ്ട് സിനിമകളും സാമ്പത്തികമായി അദ്ദേഹത്തിന് വലിയ പ്രയോജനം ചെയ്തില്ല.

ഇതോടെ 1975 ല്‍ ശശികുമാറിന്റെ സംവിധാനത്തില്‍ സ്ത്രീകഥാപാത്രത്തിന് പ്രാധാന്യം നല്‍കി നിര്‍മ്മിച്ച സിനിമയാണ് ചട്ടമ്പികല്യാണി.

കഥയും തിരക്കഥയും സംഭാഷണവും ഗാനങ്ങളും തമ്പിയുടേത് തന്നെയായിരുന്നു.

1975 ജൂലായ് നാലിനാണ് ചട്ടമ്പികല്യാണി റിലീസ് ചെയ്തത്.

ലക്ഷ്മിയാണ് കേന്ദ്രകഥാപാത്രമായ ചട്ടമ്പികല്യാണിയെ അവതരിപ്പിച്ചത്.

പ്രേംനസീര്‍, കെ.പി.ഉമ്മര്‍, ടൂര്‍ഭാസി, എം.ജി.സോമന്‍, കെ.പി.എ.സി ലളിത, ജഗതി, ആലുംമൂടന്‍, വീരന്‍, ടി.എസ്.മുത്തയ്യ, എന്‍.ഗോവിന്ദന്‍കുട്ടി, ശ്രീലത എന്നിവരാണ് പ്രധാനവേഷങ്ങള്‍ ചെയ്തത്.

ലക്ഷ്മിയെ പോലുള്ള ഒരുനടി സംഘട്ടനരംഗങ്ങളില്‍ അഭിനയിക്കുന്നതും മികച്ച ഗാനങ്ങളുമൊക്കെ പ്രേക്ഷകരെ തിയേറ്ററിലേക്ക് തള്ളിക്കയറാന്‍ പ്രേരിപ്പിച്ചു.

ഗായകന്‍ ജോളി ഏബ്രഹാം അരങ്ങേറ്റം കുറിച്ചത് ഈ ചിത്രത്തിലെ ജയിക്കാനായ് ജനിച്ചവന്‍ ഞാന്‍ എന്ന ഗാനം ആലപിച്ചുകൊണ്ടാണ്.

ഇന്നും ജോളിഏബ്രഹാമിന്റെ സൂപ്പര്‍ഹിറ്റ് ഗാനമായി മനസിലെത്തുന്നതും ഈ പാട്ട് തന്നെയാണ്.

ജെ.ജി.വിജയം ക്യാമറയും കെ.ശങ്കുണ്ണി ചിത്രസംയോജനവും കൈകാര്യം ചെയ്തു.

ഭവാനി രാജേശ്വരി ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ട സിനിമ വിതരണംചെയതത് വിമല റിലീസ്.

കണ്ണില്‍ എലിവാണം കത്തുന്ന കാലത്ത് എന്ന ഗാനരംഗത്തെ ഉമ്മര്‍, നസീര്‍, ജഗതി,ആലുംമൂടന്‍ എന്നിവരുടെ പെര്‍ഫോമന്‍സ് ഇന്നും നമ്മെ രസിപ്പിക്കും.

(ചട്ടമ്പി കല്യാണി യൂട്യൂബില്‍ ലഭ്യമാണ്-ഇന്നത്തെകാലത്തും ത്രില്ലടിച്ചിരുന്ന് കാണാവുന്ന സിനിമയാണിത്).

ഗാനങ്ങള്‍-(രചന-ശ്രീകുമാരന്‍തമ്പി, സംഗീതം-എം.കെ.അര്‍ജുനന്‍)

1-അമ്മമാരെ വിശക്കുന്നു-പി.ലീല, ലതാദേവി.

2-ജയിക്കാനായ് ജനിച്ചവന്‍ ഞാന്‍-ജോളി ഏബ്രഹാം.

3-കണ്ണില്‍ എലിവാണം കത്തുന്ന കാലത്ത്-പി.ജയചന്ദ്രന്‍,

കെ.പി.ബ്രഹ്‌മാനന്ദന്‍, ലതാദേവി.

4-നാലുകാലുള്ളൊരു-പി.മാധുരി.

5-പൂവിനു കോപം വന്നാലത്-യേശുദാസ്.

സിന്ദൂരം തുടിക്കുന്ന തിരുനെറ്റിയില്‍-യേശുദാസ്.

തരിവളകള്‍ ചേര്‍ന്നുകിലുങ്ങി-ജയചന്ദ്രന്‍