ബസ്‌ബേ ദാ ഇപ്പവരും–ചര്‍ച്ച തുടങ്ങിയിട്ട് വര്‍ഷം 12 കഴിഞ്ഞു–

തളിപ്പറമ്പ്: ചിറവക്കില്‍ ബസ്‌ബേയുടെ കാര്യം പറഞ്ഞുതുടങ്ങിയിട്ട് വര്‍ഷം 12 കഴിയുന്നു.

സി.കെ.പി.പത്മനാഭന്‍ എം.എല്‍.എയായ സമയത്താണ് ബസ്‌ബേ എന്ന ആശയം ആദ്യമായി ചര്‍ച്ച ചെയ്യപ്പെട്ടത്.

ഇതിന് വേണ്ടി ചിറവക്കില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സ്ഥലം ഏറ്റെടുക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടായെങ്കിലും ബസ്‌ബേ എവിടെയുമെത്തിയില്ല.

ജയിംസ്മാത്യു എം.എല്‍.എയായ 10 വര്‍ഷവും ദാ എത്തിപ്പോയി ബസ് ബേ എന്ന പ്രചാരണം ഉണ്ടായെങ്കിലും അത് സംബന്ധിച്ച് യാതൊരു നടപടികളും സ്വീകരിച്ചില്ല.

ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇപ്പോള്‍ ദേശീയപാതയുടെ സംസ്ഥാന ഓഫീസ് കോഴിക്കോടേക്ക് മാറ്റുകയും ചെയ്തിരിക്കയാണ്.

ഇപ്പോള്‍ പാതയിരട്ടിപ്പിക്കലില്‍ മാത്രമാണ് ദേശീയപാത വിഭാഗം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

അതുകൊണ്ടുതന്നെ അടുത്തകാലത്തൊന്നും ചിറവക്കില്‍ ബസ്‌ബേ ഉണ്ടാവില്ലെന്നാണ് ദേശീയപാത വിഭാഗം ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്.

ബസ്‌ബേ ഉണ്ടാവുകയാണെങ്കില്‍ ഗതാഗത കുരുക്കിന് വലിയ പരിഹാരമാകുമെങ്കിലും രണ്ടുവര്‍ഷം കഴിയാതെ ഇതിന് യാതൊരുവിധ ഫണ്ടും അനുവദിക്കാനുള്ള സാധ്യത തന്നെ വിരളമാണ്.

ഈ സാഹചര്യത്തിലാണ് അടിയന്തിരമായി ബസ് വെയിറ്റിങ്ങ് ഷെല്‍ട്ടര്‍സ്ഥാപിച്ച് യാത്രക്കാര്‍ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കാന്‍ തീരുമാനമായത്.

ബസ്‌ബേ വന്നാല്‍ അതും ജനങ്ങള്‍ക്ക് പ്രയോജനം തന്നെ. പക്ഷെ, പെട്ടെന്ന് വേണ്ടത് മഴയും വെയിലും കൊള്ളാതെ കയറിനില്‍ക്കാനൊരു ഷെല്‍ട്ടര്‍ തന്നെയെന്ന് നാട്ടുകാര്‍ പറയുന്നു.