പോലീസിനെ ഉപയോഗിച്ച് കളളക്കേസ് ചുമത്തുന്നത് അവസാനിപ്പിക്കാത്ത പക്ഷം അതിശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കും-സി.പി.ഐ

തളിപ്പറമ്പ്: സി.പി.എം-സി.പി.ഐ കക്ഷികള്‍ തമ്മില്‍ ആശയപോരാട്ടം തുടരുന്നു. ഇന്നലെ സി.പി.എം ഏരിയാ കമ്മറ്റിയുടേതായി പ്രസിദ്ധീകരിക്കപ്പെട്ട പ്രസ്താവനയെക്കുറിച്ച് സി.പി.ഐ തളിപ്പറമ്പ് മണ്ഡലം കമ്മറ്റി പുറപ്പെടുവിച്ച മറുപടി പ്രസ്താവന താഴെ കൊടുക്കുന്നു.

സി.പി.എം പ്രസ്താവനയില്‍ സി.പി.ഐക്കെതിരായി ഉന്നയിച്ച ആരോപണങ്ങള്‍ കെട്ടിച്ചമച്ചതും വസ്തുതകള്‍ക്ക് നിര ക്കാത്തതുമാണ്. ഇത് സംബന്ധിച്ച് യഥാര്‍ത്ഥ വസ്തുത ജനങ്ങളെയും മാധ്യമങ്ങളെയും അറിയിക്കാനാണ് ഇങ്ങനെയൊരു പ്രസ്താവന നടത്താന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായത്.

പ്രസ്താവനയില്‍ ഉന്നയിക്കപ്പെട്ട കാര്യങ്ങളില്‍ പ്രധാനപ്പെട്ട ഒരു വിഷയം തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണ്.
എല്‍.ഡി.എഫ് ഐക്യത്തോടെ മുന്നോട്ട് പോകുന്നതിനുള്ള മുന്‍കൈ പ്രവര്‍ത്തനമാണ് മണ്ഡലത്തിലാകെ സി.പി.ഐ നടത്തിയിട്ടുളളത്. എന്നാല്‍ ചില പ്രദേശങ്ങളില്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കാന്‍ സി.പി.എമ്മിന്റെ ഭാഗത്തു നിന്ന് ശ്രമം ഉണ്ടായിട്ടില്ല. അതിന്റെ ഭാഗമായിട്ടാണ് പാളയാട് വാര്‍ഡില്‍ നടന്നിരിക്കുന്ന ചില സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. മുന്നണിയോടൊപ്പം പോകണമെന്നതിന്റെ അടിസ്ഥാനത്തിലാണ് സി.പി.എം ഓഫീസില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ പോലും നടന്നിട്ടുള്ളത്. എന്നാല്‍ യോജിച്ച് പോകാന്‍ അവിടെയെടുത്ത തീരുമാനങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പാളയാട്, പുഴക്കുളങ്ങര വാര്‍ഡുകള്‍ ജയിച്ചിരുന്നുവെങ്കില്‍ തളിപ്പറമ്പ് നഗരഭരണം എല്‍.ഡി.എഫിന് ലഭിക്കുമായിരുന്നു. ഈ സ്വപ്നം തല്ലിക്കെടുത്തിയത് സി.പി.എമ്മിലെ ഒരു വിഭാഗമായിരുന്നു. സി.പി.എം നേതൃത്വം ഇത് ഗൗരവത്തോടെ കാണണം.

മാന്തംകുണ്ട് റസിഡന്‍സ് അസോസിയേഷന്‍ വിവിധ രാഷ്ട്രീയ കക്ഷികളും ബഹുജനങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു കൂട്ടായ്മയാണ്. ഇവരുടെ നേതൃത്വത്തില്‍ കുറേ വര്‍ഷങ്ങളായി വിവിധ ആഘോഷ പരിപാടികള്‍ സംഘടിക്കാറുണ്ട്. ഇത്തവണ പുതുവല്‍സര പരിപാടി നടത്താന്‍ മൈക്ക് പെര്‍മിഷന് ഡിസംബര്‍ 15 ന് തന്നെ അവര്‍ പോലീസില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഡിസംബര്‍ 30 വരെ പോലീസ് അനുവാദം നല്‍കുകയോ നിരാകരിക്കുകയോ ചെയ്
തിട്ടില്ല. പുതുവല്‍സര പരിപാടി നടത്താന്‍ ഇത്തവണ സി.പി.എം അനുകൂല യുവധാര ക്ലബ്ബിന് ഉദ്ദേശമുണ്ടായിരുന്നില്ല. എന്നാല്‍ റസിഡന്‍സ് പരിപാടി നിര്‍ത്തി വെപ്പിക്കാന്‍ മറ്റാരുടെയോ പ്രേരണയാല്‍ പോലീസ് ഗൂഢാലോചന നടത്തി യുവധാര ക്ലബ്ബുകാരെ കൊണ്ട് അപേക്ഷ എഴുതി വാങ്ങുകയായിരുന്നു. റസിഡന്‍സ് പരിപാടിക്ക് വരാമെന്ന് ഏറ്റിരുന്ന ഗായകസംഘത്തെ വിളിച്ച് ജാമ്യ മില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്നും മറ്റും പറഞ്ഞ് പോലീസ് ഭീഷണിപ്പെടുത്തുകയുണ്ടായി. ഡിസംബര്‍ 31 ന് പകല്‍ 11.30 ന് പട്രോളിംഗിനിടെ സംശയാസ്പദനിലയില്‍ കാണപ്പെട്ടുവെന്നും കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശത്തോടെ പരുങ്ങി നില്‍ക്കുന്നതായി കണ്ടുവെന്നും ആരോപിച്ച് സി.പി.ഐ ജില്ലാ കൗണ്‍സിലംഗം കോമത്ത് മുരളീധരന്‍, മണ്ഡലം കമ്മിറ്റി അംഗം എം. വിജേഷ്, ബ്രാംഞ്ച് സെക്രട്ടറി കെ.ബിജു, ഷിജു എന്നിവരെ കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തു. കഴിഞ്ഞ 4 പതിറ്റാണ്ടിലേറെയായി തളിപ്പറമ്പില്‍ പൊതു പ്രവര്‍ത്തനം നടത്തുന്ന മുന്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കൂടിയായ കോമത്ത് മുരളീധരനെ പോലീസ് അധികാരികള്‍ക്ക് അറിയില്ല എന്നത് വിചിത്രമായ വാദമാണ്. ഈ നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കാനും പൊതുജനമദ്ധ്യത്തില്‍ അവഹേളിക്കാനും മാനസികമായി പിഢിപ്പിക്കാനുമുള്ള ആസൂത്രിത ശ്രമമാണ് പോലീസ് നടത്തിയത്.

ഡിസംബര്‍ 31 ന് രാത്രി മുതല്‍ 1 ന് പുലര്‍ച്ചെവരെ തളിപ്പറമ്പിന്റെ വിവിധ പ്രദേശങ്ങളില്‍ ന്യൂഇയര്‍ പ്രോഗ്രാം നടത്തിയിട്ടുണ്ട്. എന്നാല്‍ സി.ഐ. ബാബുമോന്‍, അഡീ.എസ്.ഐ. സതീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ മാന്തംകുണ്ടില്‍ മാത്രം ഇടക്കിടെ പോലീസ് എത്തി വളരെ മോശമായി പെരുമാറുകയും മൈക്ക് ഓഫ് ചെയ്യാന്‍ ഓപ്പറേറ്ററെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത നേതാക്കള്‍ക്കെതിരെ പോലീസിന്റെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്ന ജാമ്യമില്ലാ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ച്ചയായുള്ള കള്ളക്കേസുകളില്‍ പ്രതിഷേധിച്ച് ജനുവരി 5 ന് രാവിലെ റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ മാര്‍ച്ചിനെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സമരം ഉദ്ഘാടനം ചെയ്ത സി.പി.ഐ നേതാവ് അഡ്വ.പി.അജയകുമാര്‍ തളിപ്പറമ്പിലെ പോലീസ് കാണിക്കുന്ന നെറികേടുകള്‍ തുറന്ന് കാട്ടിയിരുന്നു. മുഖ്യമന്ത്രിക്കോ, ആഭ്യന്തര വകുപ്പിനോ എതിരെ യാതൊരു പരാമര്‍ശവും നടത്തിയിരുന്നില്ല. എല്‍.ഡി.എഫിന്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധമായാണ് തളിപ്പറമ്പിലെ പോലീസ് പ്രവര്‍ത്തിക്കുന്നതെന്ന് തെളിവുകള്‍ നിരത്തി ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടോ മൂന്നോ പേര്‍ ഒഴികെ മാര്‍ച്ചില്‍ പങ്കെടുത്ത എല്ലാവരും മാന്തംകുണ്ട് പ്രദേശത്തുകാരാണ്. ഇക്കാര്യം വിസ്മരിച്ചാണ് കുപ്രചരണം നടത്തുന്നത്.
ഏതാനും വര്‍ഷം മുമ്പ് അച്ചടക്ക നടപടിയെടുത്ത് സി.പി.ഐ പുറത്താക്കിയ പുല്ലായിക്കൊടി ചന്ദ്രന്‍ സി.പി.എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ യാതൊരു പ്രതികാരനടപടിയും ഞങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നില്ല. എന്നാല്‍ നാലരവര്‍ഷം മുമ്പ് സി.പി.എം വിട്ട് സി.പി.ഐയില്‍ എത്തിയ കോമത്തിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരെ ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിക്കുകയും പോലീസിനെ ഉപയോഗിച്ച് കളളക്കേസ് ചുമത്തുകയുമാണ് ചെയ്യുന്നത്. ഇത് അവസാനിപ്പിക്കാത്ത പക്ഷം സി.പി.ഐ അതിശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കും.
ഇടതുപക്ഷ പാര്‍ട്ടികള്‍ നിരവധി വെല്ലുവിളികള്‍ നേരിടുന്ന ഇന്നത്തെ സാഹചര്യത്തില്‍ അപക്വമായ ഇത്തരം ഇടപെടലുകള്‍ സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുകയെന്ന് ബന്ധപ്പെട്ടവര്‍ പരിശോധിക്കുന്നത് നന്നായിരിക്കും. സി.പി.ഐ ജില്ലാ കൗണ്‍സിലംഗമായി പ്രവര്‍ത്തിക്കുന്ന കോമത്ത് മുരളീധരനെയും സഖാക്കളെയും ഒറ്റപ്പെടുത്തി അക്രമിക്കാനുള്ള ഏത് ശ്രമ ത്തെയും ജനസമക്ഷം തുറന്ന് കാട്ടി ആശയ സമരത്തിലൂടെ പാര്‍ട്ടി ശക്തമായി നേരിടും. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം മുറുകെ പിടിച്ച് സമാധാനപരമായ സൈ്വര്യ ജീവിതം ഉറപ്പാക്കുകയും ജനാധിപത്യ പരമായ രാഷ്ട്രീയ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടു പോകുക തന്നെ ചെയ്യും.