പ്രഖ്യാപനത്തിന് മുമ്പേതന്നെ തൃശൂരില്‍ സുരേഷ്‌ഗോപിക്ക് വേണ്ടി ചുമരെഴുത്ത്.

തൃശൂര്‍:പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ എത്തും മുമ്പ് തന്നെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപിയ്ക്കു വേണ്ടി ചുവരെഴുത്തു തുടങ്ങി.

ബിജെപി പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനു മുമ്പേ പ്രചാരണം തുടങ്ങിയത്.

നാളെത്തെ പൊതുയോഗത്തില്‍ മോദി തൃശൂരിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ പ്രതീക്ഷ.

ചതിക്കില്ലെന്നത് ഉറപ്പാണ്, തൃശൂരിന്റെ സ്വന്തം സുരേഷ് ഗോപിയെ വിജയിപ്പിക്കണമെന്നാണ് പീടികപ്പറമ്പ് പ്രദേശത്തെ ചുവരെഴുത്തില്‍ പറയുന്നത്.

പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയല്ലെന്നും സ്വമേധയാ ആണ് ഇത്തരം ചുവരെഴുത്ത് നടത്തിയതെന്നുമാണ് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നത്.

വനിതാ സംഗമത്തിനെത്തുന്ന മോദി ചടങ്ങില്‍ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുമെന്നും ഇവര്‍ പറയുന്നു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം സുരേഷ് ഗോപി തൃശൂരില്‍ പാര്‍ട്ടി പരിപാടികളിലും അല്ലാതെയും സ്ഥിരസാന്നിധ്യമാണ്.

തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സാധാരണ ഒരു ലക്ഷത്തില്‍ താഴെയായിരുന്നു ബിജെപി വോട്ട്. പക്ഷേ, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു ലക്ഷത്തി തൊണ്ണൂറ്റി മൂവായിരം വോട്ടാണ് ലഭിച്ചത്.

സുരേഷ് ഗോപിയുടെ താരപ്രഭാവമായിരുന്നു കാരണം.
ലോക്സഭ തെരഞ്ഞെടുപ്പില്‍ തോറ്റ ശേഷം സുരേഷ് ഗോപി നിയമസഭാ തെരഞ്ഞെടുപ്പിലും പോരിനിറങ്ങി. അപ്പോഴും പരാജയമായിരുന്നു ഫലം.

രണ്ടു തെരഞ്ഞെടുപ്പുകളിലും ബിജെപിയുടെ വോട്ടുകള്‍ കൂട്ടാന്‍ കഴിഞ്ഞെങ്കിലും മൂന്നാം സ്ഥാനത്തു നിന്ന് കയറാന്‍ കഴിഞ്ഞില്ല.

സുരേഷ് ഗോപിയെതന്നെ തൃശൂരില്‍ മല്‍സരിപ്പിക്കാനാണ് കൂടുതല്‍ സാധ്യത. സിറ്റിങ് എംപി ടി.എന്‍.പ്രതാപന്‍ വീണ്ടും യുഡിഎഫ്. സ്ഥാനാര്‍ഥിയായേക്കും.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മുന്‍ മന്ത്രി വി.എസ.സുനില്‍കുമാറിനെയും പരിഗണിക്കുന്നുണ്ട്.