ഭാര്യാപിതാവിന്റെ മരണം, മരുമകന്‍ അറസ്റ്റില്‍

 

തൃക്കരിപ്പൂര്‍: പരത്തിച്ചാലില്‍ ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് അറസ്റ്റില്‍.

വെല്‍ഡിംഗ് തൊഴിലാളിയായ എം.വി.ബാലകൃഷ്ണനെയാണ്(54) കഴിഞ്ഞ ദിവസം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ ബാലകൃഷ്ണന്റെ മകളുടെ ഭര്‍ത്താവ് രജീഷിനെ (36) ചന്തേര പോലീസ് അറസ്റ്റ് ചെയ്തു.

തലയ്ക്ക് പിന്നിലേറ്റ മുറിവാണ് മരണ കാരണം. സ്വത്തിനെ ചൊല്ലി തര്‍ക്കമുണ്ടാവുകയും രജീഷ്, ബാലകൃഷ്ണനെ പിടിച്ച് തള്ളിയപ്പോള്‍ തലയിടിച്ച് വീഴുകയുമായിരുന്നു.

വീഴ്ചയിലുണ്ടായ മുറിവില്‍ നിന്ന് രക്തം വാര്‍ന്നാണ് ബാലകൃഷ്ണന്‍ മരിച്ചതെന്നും പോലീസ് പറയുന്നു.

പരത്തിച്ചാലിലെ വീട്ടിനുള്ളിലെ കിടപ്പ് മുറിയില്‍ ചോര വാര്‍ന്ന നിലയിലായിരുന്നു ബാലകൃഷ്ണന്റെ (54) മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയത്.

വര്‍ഷങ്ങളായി വീട്ടില്‍ തനിച്ച് താമസിച്ചു വരികയായിരുന്നു ബാലകൃഷ്ണന്‍.

ബാലകൃഷ്ണന്റെ വീടിന് സമീപത്ത് താമസിക്കുന്ന സഹോദരന്‍ വീടിനടുത്ത് രക്തം കണ്ടതോടെ ചന്തേര പൊലീസില്‍ അറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് ബാലകൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.