വക്കീലന്‍മാരോട് തൊഴില്‍നികുതി പിരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഭയം തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷ വിമര്‍ശനം.

തളിപ്പറമ്പ്: വക്കീലന്‍മാരോട് തൊഴില്‍ നികുതി വാങ്ങാന്‍ കെല്‍പ്പില്ലാത്തെ ഉദ്യോഗസ്ഥര്‍ പാവപ്പെട്ട കച്ചവടക്കാരെ വലിയതോതില്‍ ചൂഷണം ചെചെയ്യുകയാണെന്ന് തളിപ്പറമ്പ് നഗരസഭാ യോഗത്തില്‍ രൂക്ഷവിമര്‍ശനം.

തൊഴില്‍നികുതി നിരക്കുകള്‍ പരിഷ്‌ക്കരിച്ചുകൊണ്ടുള്ള തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഉത്തരവ് പ്രാബല്യത്തില്‍ വന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടയിലാണ് കൗണ്‍സിലര്‍മാര്‍ തൊഴില്‍നികുതി ഈടാക്കുന്നത് സംബന്ധിച്ച് വിമര്‍ശനം ഉന്നയിച്ചത്.

ഇക്കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ യോഗം തീരുമാനിച്ചു.

പാളയാട് റോഡ് റീടാര്‍ ചെയ്യുന്നത് സംബന്ധിച്ചും ഭരണ-പ്രതിപക്ഷങ്ങല്‍ തമ്മില്‍ രൂക്ഷമായി വാദപ്രതിവാദങ്ങള്‍ ഉണ്ടായി. വൈസ് ചെയര്‍മാന്റെ കടയുടെ മുന്നിലെ സ്ഥലം ഇന്റര്‍ലോക്ക് ചെയ്ത് സൗന്ദര്യവല്‍ക്കരിക്കുന്നതിനെതിരെ ഇന്നത്തെ കൗണ്‍സില്‍ യോഗത്തിലും വിമര്‍ശനം ഉയര്‍ന്നുവെങ്കിലും ഇത്തവണ സി.പി.എം കക്ഷിനേതാവ് ഒ.സുഭാഗ്യമാണ് വിമര്‍ശകയുടെ റോള്‍ ഏറ്റെടുത്തത്.

കഴിഞ്ഞ കൗണ്‍സിലില്‍ ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്ന സി.വി.ഗിരീശന്‍ ഇന്ന് ഇക്കാര്യത്തില്‍ കാര്യമായി പ്രതികരിച്ചില്ല.

നിരവധി റോഡുകള്‍ കാല്‍നടയാത്രക്ക് പോലും പറ്റാത്ത നിലയിലാണെന്ന് കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി.

നഗരസഭാ പ്രദേശത്തെ ഫുട്‌ബോള്‍-ക്രിക്കറ്റ് ടര്‍ഫുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

തെരുവ് വിളക്കുകള്‍ കത്താത്ത പ്രശ്‌നത്തില്‍ പ്രതിപക്ഷം കൗണ്‍സിലില്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധമറിയിക്കുകയും ചെയ്തു.

ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായി അധ്യക്ഷത
വഹിച്ചു.

വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി.മുഹമ്മദ്‌നിസാര്‍, പി.വി.സുരേഷ്, കെ.വല്‍സരാജന്‍, പി.സി.നസീര്‍, എം.കെ.ഷബിത, കെ.എം.ലത്തീഫ്, സി.വി.ഗീരീശന്‍, പി,വല്‍സല, കെ.രമേശന്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.