മനുഷ്യരേ നിങ്ങളെപ്പോലെ തെരുവ് നായ്ക്കള്‍ക്കും ഇവിടെ ജീവിക്കാന്‍ അവകാശമുണ്ട്-

തെരുവ്‌നായ ശല്യത്തെപ്പറ്റി വാര്‍ത്തകള്‍ ഇല്ലാത്ത ദിവസങ്ങള്‍ വളരെ കുറവാണ്. സ്‌ക്കൂല്‍ വിദ്യാര്‍ത്ഥികളെ തെരുവ്‌നായ കടിച്ചു, വീട്ടമ്മയെ വീട്ടില്‍കയറി കടിച്ചു എന്നൊക്കെ വാര്‍ത്തകള്‍ വരുന്നു-

പത്ര-ദൃശ്യമാധ്യമങ്ങള്‍ പലപ്പോഴും ഇതിന്റെ ഒരുവശം മാത്രമേ പറയുന്നുള്ളൂ.

ഇക്കഴിഞ്ഞ 2025 ഡിസംബര്‍-31 ന് തളിപ്പറമ്പ് ബി.എസ്.എന്‍.എല്‍ ടെലിഫോണ്‍ ഭവന് സമീപം നാല് തെരുവായ കുഞ്ഞുങ്ങളെയാണ് വിഷം കൊടുത്ത് കൊലപ്പെടുത്തിയത്.

തെരുവ് നായയാണോ കൊല്ലപ്പെടേണ്ടതാണ്, ഇല്ലാതാവേണ്ടതാണ് എന്നൊക്കെയാണ് വലിയഅറിവുള്ളവരെന്ന് നാം
ധരിക്കുന്നവരും പറഞ്ഞുകൊണ്ടിരിക്കുന്നത്.

എന്താ, മനുഷ്യര്‍ക്ക് മാത്രമേ ലോകത്ത് ജീവിക്കാന്‍ അവകാശമുള്ളൂ എന്നാണോ അവരുടെ വിചാരം.

ലോകം ഉണ്ടായകാലം മുതല്‍ നായകള്‍ ഉണ്ട്. അത് ഇന്ത്യയിലോ കേരളത്തിലോ കണ്ണൂരിലോ തളിപ്പറമ്പിലോ മാത്രമല്ല, ലോകത്ത് എവിടെയുമുണ്ട്.

ഇന്ത്യയിലെ പുണ്യനഗരമായ വരാണസിയിലുള്ള തെരുവ്‌നായ്ക്കളുടെ എണ്ണം നമ്മെ അമ്പരപ്പിക്കും.

പക്ഷെ, ഇവിടെയൊന്നും തെരുവ്‌നായ്ക്കള്‍ അക്രമാസക്തരായുന്നത് കണ്ടിട്ടില്ല.

ഏതാണ്ട് ഒരാഴ്ച്ചയോളം വാരാണസിയില്‍ താമസിച്ചപ്പോള്‍ അത് അനുഭവപ്പെട്ടിരുന്നു.

എന്തുകൊണ്ടാണ് തെരുവ്‌നായ്ക്കള്‍ ആക്രമാസക്തരാവുന്നത്-അവയ്ക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്തതാണ് കാരണം.

ഹരിതകര്‍മ്മസേനയും പരിശോധന സ്‌ക്വാഡുകളും സജീവമായതോടെ തെരുവിലെ നായകള്‍ക്ക് ഭക്ഷണം ലഭിക്കുന്നതിന് കടുത്ത ബുദ്ധിമുട്ടനുഭവപ്പെടുന്നു.

ഹോട്ടലുകളിലെ മാലിന്യങ്ങള്‍ മുഴുവനും പന്നിഫാമുകാരും കൊണ്ടുപോകുന്നു.

അപ്പോള്‍ തെരുവിലെ പക്ഷികള്‍ക്കും പൂച്ച, നായ എന്നീ മൃഗങ്ങള്‍ക്കും എങ്ങിനെയാണ് ആഹാരം ലഭിക്കുക.

ഇതിന് പരിഹാരമായി കേന്ദ്രമൃഗക്ഷേമ ബോര്‍ഡ് നിര്‍ദ്ദേശിച്ചത് എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ഇവയ്ക്ക് ഭക്ഷണവും സംരക്ഷണവും നല്‍കാന്‍ ഷെല്‍ട്ടറുകള്‍ ആരംഭിക്കണമെന്നാണ്.

എന്നാല്‍ കേരളത്തില്‍ എത്ര ഇടങ്ങളില്‍ ഷെല്‍ട്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്? എവിടെയുമില്ല.

തളിപ്പറമ്പ് പ്രദേശത്ത് കരിമ്പം ജില്ലാ കൃഷിഫാമിന്റെ ഒരുഭാഗത്ത് ഷെല്‍ട്ടര്‍ സ്ഥാപിക്കാന്‍ 2014 ല്‍ നിര്‍ദ്ദേശം ഉയര്‍ന്നിരുന്നുെവങ്കിലും എവിടെയും എത്തിയില്ല.

തളിപ്പറമ്പ് നഗരസഭ പ്രദേശം തങ്ങള്‍ക്ക് മാത്രം സുഖിച്ച് അര്‍മാദിക്കാന്‍ വേണ്ടിയാണെന്ന് ആരും കരുതണ്ട.

എല്ലാ പ്രതിരോധ കുത്തിവെപ്പുകളും നല്‍കി മൃഗക്ഷേമ സംഘടന സംരക്ഷിച്ചുവരുന്ന നാലെ തെരുവ് നായ കുഞ്ഞുങ്ങള്‍ രക്തം ഛര്‍ദ്ദിച്ച് മരിച്ചുകിടക്കുന്ന രംഗം ഹൃദയഭേദകമാണ്.

തളിപ്പറമ്പ് താലൂക്ക് ഓഫീസ് പരിസരത്തെ തെരുവ് നായകളെ ചൊല്ലിയാണ് മറ്റുചിലര്‍ക്ക് പരാതി.

1910 ല്‍ താലൂക്ക് കച്ചേരി ആരംഭിച്ച കാലം മുതല്‍ ഉള്ള തെരുവ് നായ്ക്കളുടെ സന്തതി പരമ്പരകളാണ് അവിടെയുള്ളത്.

താലൂക്ക് ഓഫീസ് ജീവനക്കാരുടെ ഉച്ചയൂണിന്റെ ബാക്കിയും അവിടെ പൊളിച്ചുമാറ്റിയ കാന്റീനിലെ ഭക്ഷണാവശിഷ്ടങ്ങളും കഴിച്ച് ജീവിച്ചുവന്ന തെരുവ് മൃഗങ്ങള്‍.

തളിപ്പറമ്പില്‍ താമസിക്കുന്ന എല്ലാവരേയും പോലെ തന്നെ അവയ്ക്കും ജീവിക്കാന്‍ അവകാശമുണ്ട്.

ഒറ്റപ്പെട്ട സംഭവങ്ങള്‍ പെരുപ്പിച്ചുകാട്ടി തെരുവ് നായ്ക്കളെ സംഹരിക്കാന്‍ ഒരുങ്ങുന്നവര്‍ ഒന്നോര്‍ക്കണം.

തെരുവ് നായ കടിച്ച് പേയിളകി മരിക്കുന്നവരേക്കാള്‍ കൂടുതല്‍ ആളുകള്‍ ഇവിടെ വാഹനാപകടത്തില്‍ മരണപ്പെടുന്നുണ്ട്.

അതുകൊണ്ട് തന്നെ അവയെ ജീവിക്കാന്‍ അനുവദിക്കുക.

നഗരസഭ അധികൃതര്‍ ഷെല്‍ട്ടര്‍ നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുക.

അല്ലാതെ വിഷം കൊടുത്തു കൊല്ലല്‍ പരിഹാരമല്ല.