എല്ലാമേഖലയിലും ഗുണപരമായ മാറ്റങ്ങളുണ്ടാകും-തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍

 

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റിലും പരിസരങ്ങളിലും പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍.

നഗരസഭ ബസ്റ്റാന്റിലും പരിസരങ്ങളിലും സന്ദര്‍ശനം നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കംഫര്‍ട്ട് സ്റ്റേഷനില്‍ നഗരസഭയുടെ നിര്‍ദ്ദേശം പാലിക്കാതെ പ്രവര്‍ത്തിക്കുന്ന കരാറുകാരന് വൃത്തിയിലും വെടിപ്പിലും കാര്യങ്ങള്‍ നടത്താന്‍ നോട്ടീസ് നല്‍കുമെന്നും അത് പാലിക്കാത്തപക്ഷം കരാര്‍ റദ്ദ് ചെയ്യുമെന്നും ചെയര്‍പേഴ്‌സന്‍ പറഞ്ഞു.

കംഫര്‍ട്ട് സ്റ്റേഷന് മുകളിലുള്ള കെട്ടിടം ഉപയോഗിക്കാത്തത് തിരിച്ചെടുത്ത് ഗുണപരമായി ഉപയോഗപ്പെടുത്തും.

ഷീലോഡ്ജ് പ്രവര്‍ത്തിപ്പിക്കുന്നതിന്റെ ഭാഗമായി ലിഫ്റ്റ്. സി.സി.ടി.വി, കുടിവെള്ള സംവിധാനവും ഉറപ്പുവരുത്തും.

രാത്രികാലങ്ങളില്‍ സമൂഹവിരുദ്ധ പ്രവര്‍ത്തനം തടയാന്‍ ആവശ്യമായ വിളക്കുകളും സുരക്ഷാ ജീവനക്കാരെയും നിയോഗിക്കും.

ഹൈവേയില്‍ എം.എല്‍.എ ഫണ്ട് ഉപയോഗിച്ചും കോര്‍ട്ട് റോഡില്‍ നഗരസഭ ഫണ്ട് ഉപയോഗിച്ചും സൗന്ദ്യര്യവര്‍ദ്ധനവിനുള്ള പദ്ധതികള്‍ നടന്നുവരുന്നുണ്ട്.

അപ്പോള്‍ നഗരസഭ ബസ്റ്റാന്റിനെ ഒഴിച്ചുനിര്‍ത്താനാവില്ല. ഇതാണ് അടിയന്തിര പ്രാധാന്യത്തോടെ ബസ്റ്റാന്റും പരിസരവും സന്ദര്‍ശിക്കാന്‍ കാരണമെന്നും ചെയര്‍പേഴ്‌സന്‍ പറഞ്ഞു.

നഗരസഭ കോംപ്ലക്‌സിലെ കുടിവെള്ളപ്രശ്‌നം പരിഹരിക്കണമെന്നും സുരക്ഷക്ക് വിമുക്തഭടന്‍മാരെ നിയോഗിക്കണമെന്നുമുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.കെ.മനോഹരന്റെ നിര്‍ദ്ദേശം ഉള്‍പ്പെടെ അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കുമെന്നും ചെയര്‍പേഴ്‌സന്‍ പറഞ്ഞു.

ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ ദീപ രഞ്ജിത്ത്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പുല്ലായിക്കൊടി ചന്ദ്രന്‍, കെ.മുഹമ്മദ്ബഷീര്‍, പി.സി.നസീര്‍, പി.റജില, കൗണ്‍സിലര്‍ കെ.വി.മുഹമ്മദ്കുഞ്ഞി, ഫൈസല്‍ ചെറുകുന്നോന്‍, നഗരസഭ എഞ്ചിനീയര്‍ എസ്.സീന എന്നിവരും ചെയര്‍പേഴ്‌സനോടൊപ്പം ഉണ്ടായിരുന്നു.