കുഞ്ഞിനെ കൊന്ന ഉമ്മ മുബഷീറ റിമാന്‍ഡില്‍-

തളിപ്പറമ്പ്: സ്വന്തം കുഞ്ഞിനെ കിണറില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലക്കുറ്റത്തിന് അറസ്റ്റിലായ ഉമ്മയെ റിമാന്‍ഡ് ചെയ്തു.

കുറുമാത്തൂര്‍ പൊക്കുണ്ട് ഡയറി ജുമാമസ്ജിദിന് സമീപത്തെ ഹിലാല്‍ മന്‍സിലില്‍ എം.പി.മുബഷീറയെ(31)യാണ് തളിപ്പറമ്പ് ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തത്.

49 ദിവസം പ്രായമായ അമീഷ് അലന്‍ ജാബിര്‍ എന്ന കുഞ്ഞിനെയാണ് ഇക്കഴിഞ്ഞ മൂന്നിന് രാവിലെ 9.30 ന് വീട്ടുകിണറിലെറിഞ്ഞ് മുബഷീറ കൊലപ്പെടുത്തിയത്.

ഡിവൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്റെ നിര്‍ദ്ദേശത്തില്‍ ഇന്‍സ്പെക്ടര്‍ പി.ബാബുമോന്‍, എസ്.ഐ.ദിനേശന്‍ കൊതേരി എന്നിവര്‍ നടത്തിയ സമര്‍ത്ഥമായ അന്വേഷണത്തിലാണ് കയ്യബദ്ധമല്ല, കുട്ടിയെ കിണറില്‍ എറിഞ്ഞുകൊന്നതാണെന്ന് തെളിഞ്ഞത്.

കുട്ടിയെ എണ്ണതേപ്പിച്ച് കുളിപ്പിക്കുമ്പോള്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണുവെന്നാണ് ഉമ്മ പറഞ്ഞത്.

നിഷ്ഠുരമായ ഒരു കൃത്യം നടത്തിയ ഉമ്മയെ ന്യായീകരിച്ച് ഒരു വിഭാഗം രംഗത്തെത്തിയത് പൊതുസമൂഹത്തെ ഞെട്ടിച്ചിട്ടുണ്ട്. നാട്ടിലെ നിയമവ്യവസ്ഥയെ തന്നെയാണ് ഈ വിഭാഗം ചോദ്യം ചെയ്യുന്നതെന്ന വിമര്‍ശനം ശക്തമായിട്ടുണ്ട്.