പോലീസ് സ്‌റ്റേഷനില്‍ കയറി എസ്.എച്ച്.ഒയെ ആക്രമിച്ച 15 സി.പി.എം പ്രവര്‍ത്തകരുടെ പേരില്‍കേസെടുത്തു.

പെരിങ്ങോം: മുസ്ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ ഷജീര്‍ ഇഖ്ബാലിലെ മര്‍ദ്ദിച്ച കേസിലെ പ്രതിയായ സി.പി.എം പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പോലീസ് സ്‌റ്റേഷനില്‍ കയറി എസ്.എച്ച്.ഒയെ ആക്രമിച്ച 15 സി.പി.എം പ്രവര്‍ത്തകരുടെ പേരില്‍കേസെടുത്തു.
കേസിലെ പ്രതിയായി അറസ്റ്റിലായ സി.പി.എം പ്രവര്‍ത്തകനെ മോചിപ്പിക്കാനെത്തിയ ഒരു സംഘം സി.പി.എം പ്രവര്‍ത്തകരാണ് പെരിങ്ങോം പോലീസ് സ്‌റ്റേഷനില്‍ അതിക്രമം നടത്തിയത്.
എസ്.എച്ച്.ഒയുടെ ഷര്‍ട്ടിന് കുത്തിപ്പിടിക്കുകയും പോലീസുകാരെ അശ്ലീലഭാഷയില്‍ തെറിയഭിഷേകം നടത്തുകയും ചെയ്തു. സിധിന്‍, നിധിന്‍, രാധാകൃഷ്ണന്‍, മനീഷ്, അറസ്റ്റിലായ പ്രതി സി.വി.വിഷ്ണുപ്രസാദ്(28) എന്നിവരുടെയും കണ്ടാലറിയാവുന്ന 10 പാര്‍ട്ടി പ്രവര്‍ത്തകരുടെയും പേരിലാണ് കേസ്.
ഫിബ്രവരി 25 ന് ഉച്ചക്ക് 1.15 ന് പെരിങ്ങോം ടൗണില്‍ വെച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജിന് നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കാനെത്തിയ ഷജീര്‍ ഇഖ്ബാലിനെ മര്‍ദ്ദിച്ച ഏഴംഗ സി.പി.എം സംഘത്തിലെ പ്രതി പെരളം കൊഴുമ്മലിലെ ചേരാറ്റില്‍ വീട്ടില്‍ സി.വി.വിഷ്ണുപ്രസാദിനെ(28) ഇന്നലെ രാത്രി 10.40 നാണ്എസ്.എച്ച്.ഒ ടി.കെ.മുകുന്ദന്‍, എസ്.ഐ സവ്യസാചി, ഗ്രേഡ് എ.എസ്.ഐ മോഹനന്‍, സി.പി.ഒ പ്രമോദ് എന്നിവര്‍ ചേര്‍ന്ന് വീട്ടില്‍ നിന്ന് പിടികൂടിയത്.
വിവരമറിഞ്ഞ് രാത്രി 11.45 നാണ് സി.പി.എം പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനില്‍ അതിക്രമിച്ച് കടന്നത്.
എസ്.എച്ച്.ഒ മുകന്ദനോട് നിയാരാടാ സി.പി.എം നേതാവിനെ അറസ്റ്റ് ചെയ്യാന്‍, നിന്നെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് ഞങ്ങള്‍ക്കറിയാം എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും കേട്ടാലറക്കുന്ന അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും ചെയ്തതു.
സംഘത്തിലുണ്ടായിരുന്ന നിധിന്‍ എസ്.എച്ച്.ഒയെ കൈനീട്ടിഅടിക്കാന്‍ നോക്കിയെങ്കെിലും സാധിക്കാതെ വന്നതോടെ ഷര്‍ട്ടില്‍ കയറിപ്പിടിക്കുകയായിരുന്നു.
ഈ സമയം കസ്റ്റഡിയില്‍ ഉണ്ടായിരുന്ന പ്രതി വിഷ്ണുപ്രസാദ് നിന്നെ വിടില്ലെടാ എന്ന് ആക്രോശിച്ച് എസ്.എച്ച്.ഒയെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസുകാര്‍ ബലം പ്രയോഗിച്ച് ഇയാളെ സെല്ലിലേക്ക് മാറ്റുകയായിരുന്നു.
പിന്നീട് അക്രമിസംഘത്തിലെ മറ്റ് പ്രവര്‍ത്തകരേയും പോലീസ് ബലം പ്രയോഗിച്ച് പുറത്താക്കി.
ശരീരവേദന അനുഭവപ്പെട്ട എസ്.എച്ച്.ഒ ടി.കെ.മുകുന്ദന് (46)ചെറുപുഴ സഹകരണ ആശുപത്രിയില്‍ ചികില്‍സ നല്‍കി.