രതീഷിന് 10 വര്‍ഷം കഠിനതടവും ഒരു ലക്ഷം പിഴയും ശിക്ഷ.

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയവാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പറശിനിക്കടവിലെ ലോഡ്ജില്‍ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്ക് 10 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ.

തൃശൂര്‍ അണക്കര കോക്കൂര്‍ റോഡ് വടേരിയാട്ടില്‍ വീട്ടില്‍ രതീഷിനെയാണ്(37) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. രണ്ടാം പ്രതിയായ അണക്കര സ്വദേശി പെരുവച്ചൂര്‍ വീട്ടില്‍ വിപിനെ(34) കോടതി വിട്ടയച്ചു.

2013 സെപ്തംബര്‍ 13 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

വിവാഹിതനും 3 കുട്ടികളുടെ പിതാവുമായ രതീഷ് ഇക്കാര്യം മറച്ചുവെച്ച് പെണ്‍കുട്ടിയെ സുഹൃത്ത് വിപിനോടൊപ്പം തന്റെ കെ.എല്‍.46 ബി-3353 നമ്പര്‍ കാറില്‍ പറശിനിക്കടവിലെത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി.

ഒളിവിലായ പ്രതിയെ 2014 ജൂണ്‍ 16 നാണ് തളിപ്പറമ്പ് എസ്.ഐയായിരുന്ന കെ.ജെ.വിനോയി അറസ്റ്റ് ചെയ്തത്.

സി.ഐ മാരായിരുന്ന പി.കെ.സന്തോഷ്, കെ.വിനോദ്കുമാര്‍ എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.