നാരായണന്‍ പൂജാരിക്കായി ഊര്‍ജ്ജിത തെരച്ചില്‍.

റാന്നി: ശബരിമല പൊന്നമ്പലമേട്ടില്‍ അനധികൃതമായി കടന്നുകയറി പൂജ നടത്തിയ സംഭവത്തില്‍ പൂജാരിയായ നാരായണന് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്.

നാരായണനെ തേടി അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചു.

അതേസമയം, പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കയറി പൂജ നടത്തിയവരുടെ ഉദ്ദേശം അയ്യപ്പഭക്തരെ അവഹേളിക്കലായിരുന്നെന്ന് പൊലീസ് എഫ്‌ഐആര്‍.

മതവിശ്വാസത്തെ അവഹേളിക്കണമെന്ന ഉദ്ദേശത്തോടെ ആരാധനസ്ഥലത്ത് കടന്നുകയറിയെന്നതടക്കമുള്ള ഗുരുതര വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

പൂജ നടത്തിയ നാരായണനെ വനംവികസന കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് പരിചയപ്പെടുത്തി നല്‍കിയത് കുമളിസ്വദേശിയായ കണ്ണനാണ്.

ഇടനിലക്കാരനായ കണ്ണന്‍ വഴിയാണ് നാരായണന്‍ ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കിയതെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം റിമാന്റിലുളള രണ്ട് പ്രതികള്‍ക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും.

രാജേന്ദ്രന്‍ കറുപ്പയ്യ, സാബു മാത്യു എന്നിവരെയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.

ശബരിമല ശാസ്താവിന്റെ മൂലസ്ഥാനമായാണ് പൊന്നമ്പലമേട് കരുതുന്നത്.

മകരവിളക്ക് തെളിയുന്നതടക്കം ശബരിമലയിലെ ആചാരങ്ങളിലെ പ്രധാനപ്പെട്ട സ്ഥലമാണ് പൊന്നമ്പലമേട്.

അതുകൊണ്ടുതന്നെ, പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറിയ സംഭവത്തില്‍ കര്‍ശന നിയമ നടപടികളുമായി മുന്നോട്ടുപോകാനാണ് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.

ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ പരാതിയിലാണ് മൂഴിയാര്‍ പോലീസ് കേസെടുത്തത്.

മതവിശ്വാസത്തെ അവഹേളിക്കണമെന്ന് ഉദ്ദേശത്തോടെ ആരാധന സ്ഥലത്തേക്ക് കടന്ന് കയറുക, മതവിശ്വാസം അവഹേളിക്കാനായി ബോധപൂര്‍വ്വം പ്രവര്‍ത്തിക്കുക,

നിയമവിരുദ്ധ പ്രവര്‍ത്തനത്തിനായി സംഘം ചേരുക തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.