ത്രിപുരക്കും ബംഗാളിനും പിന്നാലെ കാടുകളിലേക്ക് ഓടിപ്പോകേണ്ട അവസ്ഥയാണ് കേരളത്തിലും സി.പി.എമ്മിന് വരാന്‍ പോകുന്നത്: മുഹമ്മദ് ബ്ലാത്തൂര്‍

തളിപ്പറമ്പ്: ത്രിപുരയിലും ബംഗാളിലും പരാജയപ്പെട്ടപ്പോള്‍ നാടുവിട്ട് കാടുകളിലേക്ക് ഓടിപ്പോകേണ്ടി വന്ന അവസ്ഥ കേരളത്തിലും സി.പി.എമ്മിന് സംഭവിക്കാന്‍ പോകുകയാണെന്ന്  ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂര്‍ പറഞ്ഞു.

തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ തളിപ്പറമ്പ് കീഴാറ്റൂര്‍ മാന്തംകുണ്ട്, മലപ്പട്ടം, കുറ്റിയാട്ടൂര്‍ വടുവന്‍കുളം, ആന്തൂര്‍, കുറുമാത്തൂര്‍ ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ യൂ ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിക്കുകയും മോഷ്ടിക്കുകയുമാണെന്നും, പരാജയ ഭീതിയില്‍ സി.പി.എം ആണ് ഇതിന്റെ പിറകിലെന്നും മുഹമ്മദ് ബ്ലാത്തൂര്‍ ആരോപിച്ചു.

തളിപ്പറമ്പ് മുന്‍സിപ്പല്‍ യു.ഡി.എഫ് കമ്മിറ്റി കെ.സുധാകരന്റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് മാന്തംകുണ്ടിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യൂ ഡി എഫ് തളിപ്പറമ്പ് മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി.മുഹമ്മദ് ഇക്ബാല്‍ അധ്യക്ഷത വഹിച്ചു.

കെപിസിസി മെമ്പര്‍ രജനി രാമാനന്ദ്, ഡിസിസി ജനറല്‍ സെക്രട്ടറി ടി. ജനാര്‍ദ്ദനന്‍, കെ.നഫീസബീവി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ.സരസ്വതി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടറി വി.രാഹുല്‍, എം.വി. രവീന്ദ്രന്‍, കെ മുഹമ്മദ് ബഷീര്‍, കെ.വി.മുഹമ്മദ് കുഞ്ഞി, നൗഷാദ് ബ്ലാത്തൂര്‍, അഡ്വ.ടി.ആര്‍.മോഹന്‍ദാസ്, എം.എന്‍.പൂമംഗലം എന്നിവര്‍ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്‍കി.