രാഘവന്‍ കടന്നപ്പള്ളിക്ക് കെ.രാഘവന്‍ മാസ്റ്റര്‍ പുരസ്‌കാരം

പയ്യന്നൂര്‍: മാതൃഭൂമി പയ്യന്നൂര്‍ ലേഖകനും ഗ്രന്ഥശാലാപ്രവര്‍ത്തകന്‍, അധ്യാപക നേതാവ്, പൊതുപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ മൂന്നരപ്പതിറ്റാണ്ട് കാലം പയ്യന്നൂരിലെ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന കെ.രാഘവന്‍ മാസ്റ്ററുടെ പേരില്‍ പുരസ്‌കാര സമിതി പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് മുതിര്‍ന്ന പത്രപ്രവര്‍ത്തകനും പയ്യന്നൂരിലെ മാധ്യമം ലേഖകനുമായ രാഘവന്‍ കടന്നപ്പള്ളി അര്‍ഹനായി.

പതിനായിരം രൂപയും ഫലകവുമാണ് അവാര്‍ഡ്.

രാഘവന്‍ മാസ്റ്ററുടെ പത്താം ചരമവാര്‍ഷിക ദിനമായ സപ്തംബര്‍ 7 ന് രാഘവന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാര സമിതിയുടെ ആഭിമുഖ്യത്തില്‍ അന്നൂര്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയത്തില്‍ നടക്കുന്ന അനുസ്മരണച്ചടങ്ങില്‍ വെച്ച് ടി.ഐ. മധുസൂദനന്‍ എം.എല്‍.എ പുരസ്‌കാര സമര്‍പ്പണം നിര്‍വഹിക്കും.

വി.എം.ദാമോദരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മാതൃഭൂമി മുന്‍ ന്യൂസ് എഡിറ്റര്‍ കെ.വിനോദ് ചന്ദ്രന്‍, രാഘവന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തും.

ഫോക്‌ലാന്റ് ചെയര്‍മാന്‍ അഡ്വ.വി.ജയരാജന്‍, നഗരസഭാ കൗണ്‍സിലര്‍ എ.രൂപേഷ്, പയ്യന്നൂര്‍ പ്രസ് ഫോറം സെക്രട്ടറി കെ.പവിത്രന്‍, പി.ഹരിശങ്കര്‍, മാതൃഭൂമി ലേഖകന്‍ പി.സുധീഷ് എന്നിവര്‍ പ്രസംഗിക്കും. യു.രാജേഷ് സ്വാഗതവും പുരസ്‌കാര സമിതി ചെയര്‍മാന്‍ എ.കെ.പി നാരായണന്‍ നന്ദിയും പറയും.

പുരസ്‌കാര ജേതാവായ രാഘവന്‍ കടന്നപ്പള്ളി കാല്‍ നൂറ്റാണ്ടിലധികമായി മാധ്യമ രംഗത്ത് സജീവമാണ്. 1997 മുതല്‍ മാധ്യമം പയ്യന്നൂര്‍ ലേഖകനാണ്.

കുന്നംകുളം പ്രസ് ക്ലബ്ബ് സംസ്ഥാനത്തെ പ്രാദേശിക ലേഖകര്‍ക്ക് നല്‍കുന്ന സംസ്ഥാനതല അവാര്‍ഡ്, കെ.കെ.രാജീവന്‍ സ്മാരക സംസ്ഥാന അവാര്‍ഡ്, ഗള്‍ഫ് റിട്ടേണിസ് ഫോറം ജില്ലാതല അവാര്‍ഡ്, സമഗ്ര സംഭാവനകള്‍ക്കുള്ള പയ്യന്നൂര്‍ ജേസീസിന്റെ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

ആനുകാലികങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ലേഖന സമാഹാരങ്ങളായ ഇങ്ങനെയും, ഭക്തിയുടെ സംസ്‌കാരം എന്നീ പുസ്തകങ്ങളുടെ കര്‍ത്താവാണ്.

മാധ്യമം ദിനപത്രം 2022 ല്‍ സംസ്ഥാനതലത്തില്‍ ഏറ്റവും നല്ല പ്രാദേശിക ലേഖകനായി തെരഞ്ഞെടുത്ത് അനുമോദിച്ചിരുന്നു.