റവന്യൂടവര്‍ കെട്ടിടത്തില്‍ വ്യാപാരസമുച്ചയം വേണം: തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നിവേദനം സമര്‍പ്പിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പില്‍ പുതുതായി നിര്‍മ്മിക്കുന്ന റവന്യൂ ടവര്‍ കെട്ടിടത്തില്‍ കമേഴ്‌സ്യല്‍ ആവശ്യങ്ങള്‍ക്കുള്ള മുറികള്‍  പണിയണമെന്ന ആവശ്യം ശക്തമാകുന്നു.

ഇത് സംബന്ധിച്ച് തളിപ്പറമ്പ് മര്‍ച്ന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ്, ജന.സെക്രട്ടെറി വി.താജുദ്ദീന്‍ എന്നിവര്‍ താലൂക്ക് വികസനസമിതി മുമ്പാകെ നിവേദനം സമര്‍പ്പിച്ചു.

പുതുതായി പണിയുന്ന കെട്ടിടത്തില്‍ സ്ഥാപനത്തിനും ഓഫീസിനും പുറമേ അതിന്റെ രണ്ട് അതിരുകളായ മെയിന്‍ റോഡിലേക്കും ന്യൂ ബസാറിലേക്കും അഭിമുഖമായി കടമുറികള്‍ പണിയണമെന്നാണ് ആവശ്യം.

ഇത് പൊതുജനങ്ങള്‍ക്കും സര്‍ക്കാറിനും മുതല്‍കൂട്ടാവുന്ന തരത്തില്‍ തളിപ്പറമ്പിന്റെ മുഖഛായ തന്നെ മാറ്റാനും അത് വഴി ഗവണ്‍മെന്റിനും മുനിസിപ്പാലിറ്റിക്കും നല്ല ഒരു വരുമാനം കൂടി ആകുമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇത് സംബ്‌നധിച്ച് മന്ത്രിതലത്തില്‍ തന്നെ നിവേദനം സമര്‍പ്പിക്കുമെന്നും ആദ്യഘട്ടമെന്ന നിലയിലാണ് താലൂക്ക് വികസനസമിതി മുമ്പാകെ നിവേദനം നല്‍കിയതെന്നും വ്യാപാരി നേതാക്കള്‍ പറഞ്ഞു.

തഹസില്‍ദാര്‍ പി,സജീവന്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ എന്നിവര്‍ ചേര്‍ന്നാണ് നിവേദനം സ്വീകരിച്ചത്.

ഇത് സര്‍ക്കാറിന്റെ പരിഗണനക്ക് സമര്‍പ്പിക്കുമെന്ന് തഹസില്‍ദാര്‍ പറഞ്ഞു.

റവന്യൂവകുപ്പിന് കീഴിലുള്ള ആര്‍.ഡി.ഒ ഓഫീസ്, തളിപ്പറമ്പ് താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ഭൂരേഖാ തഹസില്‍ദാറുടെ ഓഫീസ് എന്നിവ ഉള്‍പ്പെടെയുള്ള ഓഫീസുകളാണ് മൂന്നുനിലകളിലായി നിര്‍മ്മിക്കുന്ന റവന്യൂടവറില്‍ ഉണ്ടാവുക.

ഇതിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചുകഴിഞ്ഞു.