പരിയാരം കവര്‍ച്ച: സുള്ളന്‍ സുരേഷ് തമിഴ് നാട്ടില്‍ പോലീസ് പിടിയിലായി.

 

പരിയാരം: കുപ്രസിദ്ധ മോഷ്ടാവ് സുള്ളന്‍ സുരേഷ് പരിയാരം പോലീസിന്റെ പിടിയിലായി.

ഒക്ടോബര്‍ 19 ന് പരിയാരം ചിതപ്പിലെ പൊയിലിലെ ഡോ.സക്കീര്‍അലിയുടെ വീടിന്റെ ജനല്‍ ഗ്രില്‍സ് തകര്‍ത്ത് അകത്തുകടന്ന് വയോധികയെ കഴുത്തിന് കത്തിവെച്ച് ആക്രമിച്ച് ഒമ്പത് പവന്റെ ആഭരണങ്ങളും 15,000 രൂപയും കവര്‍ന്ന കേസിലെ ഒന്നാംപ്രതിയാണ് കോയമ്പത്തൂര്‍ സ്വദേശി സുള്ളന്‍ സുരേഷ്.

ഈ കേസില്‍ സുരേഷിന്റെ കൂട്ടാളികളായ 3 പേരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. സഞ്ജീവ്കുമാര്‍, ജെറാള്‍ഡ്, രഘു എന്നിവരാണ് നേരത്തെ പിടിയിലായത്, ഇവര്‍ റിമാന്‍ഡില്‍ കഴിയുകയാണ്.

അബു എന്ന ശിവലിംഗത്തെയാണ് ഇനി പിടികിട്ടാന്‍ ബാക്കിയുള്ളത്.

കഴിഞ്ഞ ഒരാഴ്ച്ചയായി എസ്.എച്ച്.ഒ പി.നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പരിയാരം പോലീസിന്റെ പ്രത്യേകസംഘം സുള്ളന്‍ സുരേഷിനെ പിടികൂടാനായി തമിഴ്നാട്ടിലായിരുന്നു.

പോലീസ് തന്നെ പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ സുള്ളന്‍ സുരേഷ് കര്‍ണാടകയിലേക്ക് കടക്കാനായി ഇന്നലെ ഉച്ചയോടെ ജോലാര്‍പേട്ട റെയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പോലീസിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കവെ പോലീസ് പിന്തുടര്‍ന്ന് സിനിമാ സൈറ്റലിലാണ് സുള്ളനെ വലയിലാക്കിയത്.

ഷിജോ അഗസ്റ്റിന്‍, അഷറഫ്, രജീഷ്, സയ്യിദ്, നൗഫല്‍ എന്നീ പോലീസുകാരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

ഇന്ന് രാവിലെ ഇയാളെ പരിയാരത്ത് എത്തിക്കുമെന്നാണ് വിവരം.

കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ സുള്ളന്‍ സുരേഷ്.

ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ കേസിന്റെ സുപ്രധാന വിവരങ്ങല്‍ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.