പട്ടാപ്പകല്‍ മാലമോഷണം: പ്രതികളെ കണ്ടെത്താനാവാതെ പോലീസ്.

തളിപ്പറമ്പ്: പട്ടാപ്പകല്‍ ഒരു വയസായ കുഞ്ഞിന്റെ സ്വര്‍ണ്ണമാല മോഷ്ടിച്ച സ്ത്രീകളെ ഒരാഴ്ച്ചയായിട്ടും പിടികൂടാനാവാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നു.

ഒക്ടോബര്‍-24 നാണ് സംഭവം നടന്നത്. ഉച്ചക്ക് ഒരുമണിയോടെയാണ് സഹകരണ ആശുപത്രിക്ക് സമീപമുള്ള അറഫാ മെഡിക്കല്‍സില്‍ വെച്ച് പന്നിയൂര്‍ കണ്ണങ്കീല്‍ ഫായിസയുടെ
മകള്‍ ഫെല്ല എന്ന കുട്ടിയുടെ കഴുത്തിലെ മാല തലവേദനയുടെ ഗുളിക വാങ്ങാനെന്ന വ്യാജേന എത്തി രണ്ടംഗ സംഘം മോഷ്ടിച്ചു കടന്നത്.

ഇവരുടെ സി.സി.ടി.വി ദൃശ്യങ്ങളും മുമ്പ് തലശേരിയില്‍ അറസ്റ്റിലായപ്പോള്‍ എടുത്ത ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടുവെങ്കിലും മോഷ്ടാക്കളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

ഇവര്‍ കാഞ്ഞങ്ങാട് വരെ പോയ വിവരങ്ങള്‍ പോലീസ് ഇതിനകം ശേഖരിച്ചിട്ടുണ്ട്.

തമിഴ്‌നാട്, കര്‍ണാടക പോലീസിനും വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും പോലീസ് പറയുന്നുണ്ട്.

എങ്കിലും മോഷ്ടാക്കള്‍ ഇപ്പോഴും കാണാമറയത്ത് വിലസുകയാണ്.