രാഷ്ട്രീയ ആത്മഹത്യ എന്ന സി.വി.ഗിരീശന്റെ ആരോപണത്തിന് കെ.വല്‍സരാജന്റെ മറുപടി.

സി.പി.എം കൗണ്‍സിലര്‍ സി.വി.ഗിരീശന്റെ ബി.ജെ.പി കൗണ്‍സിലര്‍ കെ.വല്‍സരാജനെ വിമര്‍ശിച്ച് നല്‍കിയ പ്രതികരണത്തോടുള്ള മറുപടി. എഡിറ്റ് ചെയ്യാതെ അതുപോലെ പ്രസിദ്ധീകരിക്കുന്നു.

യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയുടെ ബജറ്റിനെ വിമര്‍ശിച്ചപ്പോള്‍ വേദനിച്ച സി.പി.എമ്മുകാരനായ ഗിരീശനോട് സഹതാപം മാത്രം. രാഷ്ട്രീയവും കൗണ്‍സിലര്‍ സ്ഥാനവും എനിക്ക് ജീവിക്കാനുള്ള ഉപാധിയല്ല. അതുകൊണ്ടാണ് നഗരസഭയില്‍ നിന്നും ലഭിക്കുന്ന ഓണറേറിയം വാര്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയും മാറ്റിവെച്ചത്. രാഷ്ട്രീയം നോക്കാതെ ഭരണസമിതി കൊണ്ടു വന്ന എല്ലാ നല്ല കാര്യങ്ങള്‍ക്കും പിന്തുണ കൊടുത്തിട്ടുണ്ട്. യോജിക്കാന്‍ പറ്റാത്തതിനെ എതിര്‍ത്തിട്ടുമുണ്ട്. ഉദാഹരണം യു.ഡി.എഫ്, എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ഒരുമിച്ച് നിന്ന നിലാവ് (സ്ട്രീറ്റ് ലൈറ്റ് ) പദ്ധതിയെ ശക്തമായി എതിര്‍ത്തിരുന്നു. നിലാവ് പദ്ധതിയുടെ കാര്യം എന്തായി എന്ന് ഗിരീശനോട് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഞാന്‍ പ്രതിനിധാനം ചെയ്യുന്ന വാര്‍ഡിനു വേണ്ടി എന്റെ മുഴുവന്‍ കഴിവും ഉപയോഗിച്ചു എന്നതില്‍ എനിക്ക് അഭിമാനമേയേള്ളു. വികസന വിഷയത്തില്‍ നിങ്ങള്‍ ഒരേ തൂവല്‍ പക്ഷികളാണ്. അതുകൊണ്ടാണല്ലോ ബജറ്റിനെ വിമര്‍ശിച്ചപ്പോള്‍ നിങ്ങള്‍ക്ക് പൊള്ളിയത്.