റോഡ് ഞങ്ങള്‍ക്ക് തന്നെ-പോലീസും നഗരസഭയും പോയി പണിനോക്ക്

തളിപ്പറമ്പ്: തിരക്കേറിയ മെയിന്‍ റോഡില്‍ വീണ്ടും തെരുവ് കച്ചവടം സജീവമായി.

നേരത്തെ ട്രാഫിക് പോലീസും നഗരസഭാ അധികൃതരും കര്‍ശനമായ നിലപാട് സ്വീകരിച്ചതോടെ കടയ്ക്കകത്തേക്ക് വലിഞ്ഞ തെരുവ് കച്ചവടം ഇപ്പോള്‍ വീണ്ടും റോഡിലേക്ക് എത്തിയിരിക്കയാണ്.

പൊതുവെ തിരക്കേറിയ മെയിന്‍ റോഡില്‍ അനധികൃത കയ്യേറ്റങ്ങളും പാര്‍ക്കിംഗും വര്‍ദ്ധിച്ചതോടെ നിരവധി പരാതികളാണ് നഗരസഭയിലും താലൂക്ക് വികസന സമിതി യോഗത്തിലും എത്തിയിരുന്നത്.

മൂത്തേടത്ത് ഹൈസ്‌ക്കൂള്‍ മുതല്‍ കപ്പാലം വരെ ഒരു കിലോമീറ്ററോളം വരുന്ന റോഡ് മൂന്ന് വര്‍ഷം മുമ്പാണ് തീര്‍ത്ഥാടക ടൂറിസം പദ്ധതിയില്‍ പെടുത്തി 1.33 കോടി രൂപ ചെലവഴിച്ച് നവീകരിച്ചത്.

എന്നാല്‍ റോഡ് വീതികൂടിയതിന്റ ഗുണം മുഴവന്‍ ലഭിച്ചത് അനധികൃത കച്ചവടക്കാര്‍ക്ക് മാത്രമാണ്.

റോഡിന് മുന്നില്‍ കടയുള്ളവര്‍ പോലും തട്ടുകള്‍ നിരത്തി പച്ചക്കറികള്‍ റോഡില്‍ തന്നെ നിരത്തിവെക്കുകയാണ്.

ഇതോടൊപ്പം അനധികൃത വാഹനപാര്‍ക്കിംഗ് കൂടിയായതോടെ കാല്‍നടക്കാര്‍ പൊറുതിമുട്ടുകയാണ്.

ഇതുവഴിയുണ്ടായിരുന്ന ബസ് സര്‍വീസ് ഗതാഗത തടസം കാരണം ബസുടമകള്‍ ഏകപക്ഷീയമായി ഹൈവേ വഴി മാറ്റുകയായിരുന്നു.

പെരുനാള്‍-വിഷു തിരക്കിനൊപ്പം തെരുവ് കച്ചവടം കൂടിയാവുന്നതോടെ മെയിന്‍ റോഡില്‍ രൂക്ഷമായ വാഹനകുരുക്കാണ് ഉണ്ടാകുന്നത്.

ഇത് തടയണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.