വിദ്യാര്‍ത്ഥികളേ ഇതിലെ ഇതിലെ-ജോണ്‍ ഏബ്രഹാമിന്റെ ആദ്യ ചിത്രത്തിന് 52 വയസ്.

വിഖ്യാത ചലച്ചിത്രകാരന്‍ ജോണ്‍ ഏബ്രഹാം സംവിധാനം നിര്‍വ്വഹിച്ച ആദ്യത്തെ സിനിമയാണ് മെഹബൂബ് ഫിലിംസിന്റെ ബാനറില്‍ മിന്നല്‍ നിര്‍മ്മിച്ച വിദ്യാര്‍ത്ഥികളേ ഇതിലേ ഇതിലേ.

1972 മെയ്-19 ന് 52 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ സിനിമ റിലീസ് ചെയ്തത്.

ജോണ്‍ സംവിധാനം ചെയ്ത സാധാരണ സിനിമാ പാറ്റേണിലുള്ള ഏക സിനിമയാണിത്.

മധു,അടൂര്‍ഭാസി, ജയഭാരതി, ടി.കെ.ബാലചന്ദ്രന്‍, എസ്.പി.പിള്ള, പറവൂര്‍ ഭരതന്‍, രംഗറാവു, പോള്‍ വെങ്ങോല, എം.ആര്‍.ആര്‍.വാസു, മനോരമ, മാസ്റ്റര്‍ വിജയകുമാര്‍ എന്നിവരാണ് മുഖ്യവേഷത്തില്‍.

ജോണ്‍ ഏബ്രഹാമിന്റെ കഥക്ക് സംവിധായകന്‍ എം.ആസാദാണ് തിരക്കഥയും സംഭാഷണവും എഴുതിയത്.

ലക്ഷ്മി ഫിലിംസായിരുന്നു വിതരണം.

കഥാ സംഗ്രഹം

സിനിമയുടെ പേര് സൂചിപ്പിച്ചത് പോലെ സ്‌ക്കൂളിന്റെ പശ്ചാത്തലത്തിലുള്ള സിനിമയാണിത്.

സ്‌ക്കൂളിലെ രാവിലെയുള്ള പ്രഭാതവന്ദനം കഴിഞ്ഞു വിദ്യാര്‍ത്ഥികള്‍ അവരവരുടെ ക്ലാസ്സുകളില്‍ മടങ്ങിയെത്തുന്നു.

എട്ടാം സ്റ്റാന്റേര്‍ഡിലെ അദ്ധ്യാപകന്‍ ലീവില്‍ ആയതിനാല്‍ ആ അദ്ധ്യയന സമയം അവര്‍ പന്തുകളിക്കാന്‍ തീരുമാനിച്ചു.

കളിച്ചു കൊണ്ടിരിക്കേ ആരും പ്രതീക്ഷിക്കാതെ ഒരു സംഭവം നടന്നു.

ആ മഹല്‍ സ്ഥാപനത്തിന്റെ സ്ഥാപകന്റെ പ്രതിമയുടെ തല പന്തടിച്ചതുകാരണം നിലംപതിച്ചു.

ഹെഡ്മാസ്റ്റര്‍ വിവരം അറിഞ്ഞു. അദ്ദേഹം കുറ്റക്കാരനെ ശിക്ഷിക്കുന്നു.

1200 രൂപ പിഴ കെട്ടണമെന്നും അല്ലാത്തപക്ഷം വിദ്യാലയത്തില്‍ നിന്നും നീക്കം ചെയ്യുമെന്നും മുന്നറിയിപ്പ് നല്‍കി.

രാജു എന്ന വിദ്യാര്‍ത്ഥിയാണ് പന്തടിച്ചുവിട്ടത്.

ഈ കുട്ടി നല്ലവണ്ണം പഠിക്കുന്നവനും എല്ലാപേരുടേയും കണ്ണിലുണ്ണിയും നിര്‍ധനനുമാണ്.

കുട്ടികള്‍ എല്ലാം ചേര്‍ന്ന് ആലോചിച്ചു.

എല്ലാവരും കൂടിച്ചേര്‍ന്ന് ചെയ്ത കുറ്റത്തിന് ഒരാള്‍മാത്രം ശിക്ഷ അനുഭവിക്കുന്നത് ശരിയല്ലെന്നും എല്ലാവരും ശിക്ഷ അനുഭവിക്കണമെന്നതാണ് ശരിയെന്നും അവര്‍ തീരുമാനിച്ചു.

സ്‌ക്കൂള്‍ ക്രിസ്തുമസ്സ് അവധിയായി.

വിദ്യാര്‍ത്ഥികളില്‍ ഒരു സംഘം ഈ അന്യായമായ ശിക്ഷയില്‍ സമരം ചെയ്യണമെന്നും മേലധികാരികളെ ഘെരാവോ ചെയ്യണമെന്നും വാശി പിടിക്കുന്നു.

അവര്‍ സ്‌ക്കൂള്‍ സംഘടനാ സെകട്ടറിയെ സമീപിച്ചു.

അദ്ദേഹം സമരം ശരിയല്ലെന്നും എല്ലാവരും ഒത്തൊരുമിച്ച് ചേര്‍ന്ന് കലാപരിപാടികള്‍ നടത്തി പണം ഉണ്ടാക്കാന്‍ ശ്രമിക്കണമെന്നും ആ തുക ഉപയോഗിച്ച് പ്രതിമ പുനര്‍നിര്‍മ്മിക്കണമെന്നും ഉപദേശിച്ചു.

വിദ്യാര്‍ത്ഥികള്‍ കലാപരിപാടി നടത്തുവാന്‍ തീര്‍ച്ചയാക്കി. ഇതിന്റെ ചെലവിനായി വിദ്യാര്‍ത്ഥികള്‍ അവരവരുടെ അത്യാവശ്യത്തിനുള്ള പണം കൂടി സ്വരൂപിച്ചുവെച്ചു.

കലാപരിപാടി വലിയ വിജയമാകുന്നതും പ്രതിമ പുന:സ്ഥാപിച്ച് വിദ്യാര്‍ത്ഥികള്‍ മാതൃകയാവുന്നതുമാണ് സിനിമയുടെ കഥ.

ഇന്നും പ്രസക്തമായ നാല് ഗാനങ്ങളാണ് ഈ സിനിമയിലുള്ളത്. വയലാര്‍ എഴുതി എം.ബി.ശ്രീനിവാസന്‍ ഈണമിട്ട ഈ ഗാനങ്ങള്‍ ഇപ്പോഴും സൂപ്പര്‍ ഹിറ്റായി നിലനില്‍ക്കുന്നു.

1-നളന്ദ-തക്ഷശില-എസ്.ജാനകി
2-നളന്ദ തക്ഷശില-യേശുദാസ്.
3-വെളിച്ചമേ നയിച്ചാലും-എസ്.ജാനകി.
4-ചിഞ്ചിലം ചിലുചിലം