100 കോടിക്കഥ വെറും ഞഞ്ഞാമിഞ്ഞക്കഥയായി.

തളിപ്പറമ്പ്: നൂറുകോടി രൂപ തട്ടിയെടുത്ത് മുങ്ങിയതായി പ്രചാരണം നടന്ന മുഹമ്മദ് അബിനാസിന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍.

ജൂലായ് 27 നാണ് തളിപ്പറമ്പില്‍ നിന്നും 100 കോടി രൂപ തട്ടിയെടുത്ത് ചപ്പാരപ്പടവ് സ്വദേശി മുഹമ്മദ് അബിനാസ് മുങ്ങിയതായി പ്രചാരണം നടന്നത്.

പക്ഷെ, ആകെ 4 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതായി ഒരു പരാതി മാത്രമാണ് അബിനാസിനെതിരെ പോലീസിന് ലഭിച്ചത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കിലും രണ്ടാഴ്ച്ച തികയും മുമ്പെ എല്ലാം കെട്ടടങ്ങിയിരിക്കയാണ്.

നേരത്തെ ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട് വെല്ലുവിളികള്‍ നടത്തിയ അബിനാസിനെപ്പറ്റി ഇപ്പോള്‍ യാതൊരുവിവരവുമില്ല.

ഇക്കാര്യത്തില്‍ പോലീസ് അന്വേഷണവും കാര്യമായി നടക്കുന്നില്ല. അബിനാസിന് പണം നല്‍കിയെന്ന് പറഞ്ഞവര്‍പോലും ഇപ്പോള്‍ മൗനത്തിലാണ്.

ചുരുക്കത്തില്‍ മലപോലെ കൊണ്ടുവന്ന നൂറുകോടിക്കഥ വെറും ഞഞ്ഞാമിഞ്ഞക്കഥയായി മാറിയിരിക്കയാണിപ്പോള്‍.

നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അബിനാസ് ഇപ്പോള്‍ തന്ത്രപരമായ മൗനം പാലിക്കുന്നതെന്നാണ് വിവരം.