ഡി.സി.സി പ്രസിഡന്റിനെ പോലും അറിയാത്ത സ്ഥാനാര്‍്ത്ഥിയാണ് സുകുമാരനെന്ന് എസ്.ഇര്‍ഷാദ്-തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ വിവാദം കൊഴുക്കുന്നു.

തളിപ്പറമ്പ്: ഡി.സി.സി പ്രസിഡന്റിനെ പോലും അറിയാത്ത ആളാണ് തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കില്‍ ഡയരക്ടര്‍ സ്ഥാനത്തേക്ക് മല്‍സരിക്കുന്ന ടി.സുകുമാരനെന്ന് തളിപ്പറമ്പ് ഈസ്റ്റ് മണ്ഡലം മുന്‍ വൈസ് പ്രസിഡന്റ് എസ്.ഇര്‍ഷാദ്.

മണ്ഡലം കമ്മറ്റി യോഗത്തില്‍ ഇത് ചോദ്യം ചെയ്തതിന് തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും അദ്ദേഹം ആരോപിച്ചു.

ഇതെല്ലാം ഡി.സി.സി ജന.സെക്രട്ടെറി രജിത് നാറാത്ത് കണ്ടുനില്‍ക്കുകയായിരുന്നുവെന്നും ഇര്‍ഷാദ് പറഞ്ഞു.

പൂക്കോത്ത്‌തെരു വാര്‍ഡില്‍ ജനകീയ പ്രതിച്ഛായയുള്ള നിരവധി സാധാരണ പ്രവര്‍ത്തകര്‍ ഉണ്ടെന്നിരിക്കെ ദീര്‍ഘകാലം രാജസ്ഥാനില്‍ ജോലി ചെയ്ത, അടുത്തകാലത്ത് മാത്രം നാട്ടിലെത്തിയ, പാര്‍ട്ടി പ്രവര്‍ത്തകരുമായി യാതൊരു ബന്ധവുമില്ലാത്ത ഒരാളെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കാനാവില്ലെന്നും, ഏകകണ്ഠമായി സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചു എന്നത് ശരിയല്ലെന്നും ഇര്‍ഷാദ് പറയുന്നു.

അതിനിടെ തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കില്‍ നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാനദിവസമായ ഇന്ന് മുന്‍ മണ്ഡലം പ്രസിഡന്റ് ടി.വി.രവി, മണ്ഡലം ജന.സെക്രട്ടെറി നൗഷാദ് ഇല്യംസ്, മുന്‍ മണ്ഡലം സെക്രട്ടെറി ചക്കര ദാമോദരന്‍, ആടിക്കുംപാറയിലെ വരുണ്‍ എന്നിവര്‍ നാമനിര്‍ദ്ദേശപത്രിക നല്‍കിയിട്ടുണ്ട്.

ഇവര്‍ മല്‍സര രംഗത്ത് ഉറച്ചുനില്‍ക്കും എന്നാണ് സൂചന.

ബി.ജെ.പിയും നാല് സീറ്റുകളിലേക്ക് പത്രിക നല്‍കിയിട്ടുണ്ട്.

സുകുമാരനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് നേതാവ് പി.വി.രുഗ്മിണി പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവെച്ചിട്ടുണ്ട്.

പല സജീവപ്രവര്‍ത്തകരും ഡി.സി.സിയുടെ നിലപാടില്‍ പ്രതിഷേധിച്ച് സജീവ പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്തുമെന്ന് നേതൃത്വത്തെ അറിയിച്ചതായും വിവരമുണ്ട്.

ഇന്നത്തെ അവസ്ഥയില്‍ സമവായം വിട്ട് തെരഞ്ഞെടുപ്പിലേക്ക് നീങ്ങാനുള്ള സാധ്യതയും വര്‍ദ്ധിച്ചിരിക്കയാണ്.