തളിപ്പറമ്പില്‍ ഫര്‍ണിച്ചര്‍ നിര്‍മ്മാണശാലയില്‍ വന്‍ തീപിടുത്തം, 10 ലക്ഷത്തിന്റെ പ്രാഥമിക നഷ്ടം.

തളിപ്പറമ്പ്: ഫര്‍ണിച്ചര്‍ നിര്‍മ്മാണശാലയില്‍ വന്‍ തീപിടുത്തം, ലക്ഷങ്ങളുടെ നഷ്ടം.

കുറുമാത്തൂര്‍ കാക്കാഞ്ചാലിലെ റെഡ്‌വുഡ് ഫര്‍ണിച്ചര്‍ എന്ന സ്ഥാപനത്തിലാണ് ഇന്ന് പുലര്‍ച്ചെ 4.45 ന് തീപിടുത്തം നടന്നത്.

ലക്ഷക്കണക്കിന് രൂപയുടെ ഫര്‍ണിച്ചര്‍ സൂക്ഷിച്ച ഗോഡൗണ്‍ അഗ്നിശമനസേനയുടെ കഠിനപ്രയത്‌നം കാരണമാണ് സംരക്ഷിക്കാന്‍ സാധിച്ചത്.

എന്നാല്‍ നിര്‍മ്മാണശാലയുടെ മേല്‍ക്കൂരയും ഉപകരണങ്ങളും പണി പൂര്‍ത്തിയാക്കിയ ഫര്‍ണിച്ചറുകളും മര ഉരുപ്പടികളും പൂര്‍ണമായി കത്തിയമര്‍ന്നു.

പത്ത്‌ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് സൂചന.

തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തിലെത്തിയ രണ്ട് യൂണിറ്റുകള്‍ രണ്ടേകാല്‍ മണിക്കൂറോളം പ്രയത്‌നിച്ചാണ് തീയണച്ചത്.

ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍മാരായ കെ.വി.രാജീവന്‍, സി.വി.ബാലഡന്ദ്രന്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ രജീഷ്‌കുമാര്‍, സജിത് മിന്നാടന്‍, പി.വി.ഗിരീഷ്, എ.എഫ്.ഷിജോ, നന്ദഗോപാല്‍, അര്‍ജുന്‍, ഹോംഗാര്‍ഡുമാരായ മാത്യു ജോര്‍ജ്, ജയന്‍, സി.വി.രവീന്ദ്രന്‍, അനൂപ് അടിയോടി, സുഗതന്‍ എന്നിവരും തീകെടുത്തിയ സംഘത്തില്‍ ഉണ്ടായിരുന്നു.

തളിപ്പറമ്പ് ഞാറ്റുവയല്‍ സ്വദേശിയായ പണിക്കരകത്ത് മുഹമ്മദ്ഷാഫിയുടെ ഉടമസ്ഥതയിലുള്ളതാണ് റെഡ് വുഡ് ഫര്‍ണിച്ചര്‍.