റഫറി സജിത്ത് ഗോവിന്ദിന് ഫുട്‌ബോള്‍ ഗൗണ്ടില്‍ തല്ല്.

പടന്ന: ഫുട്‌ബോള്‍ മല്‍സരത്തിനിടെ റഫറിക്ക് മര്‍ദ്ദനം, നീലേശ്വരം പള്ളിക്കരയിലെ പള്ളിപ്പുറം വീട്ടില്‍ പി.സജിത്ത് ഗോവിന്ദിനാണ്(37)മര്‍ദ്ദനമേറ്റത്.

കല്ലുവെച്ച മോതിരം കൊണ്ടുള്ള കുത്തേറ്റ പരിക്കുകളോടെ ഇയാളെ ചെറുവത്തൂരിലെ കെ.എ.എച്ച്.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒന്നാംതീയതി രാത്രി 10.15 നായിരുന്നു സംഭവം.

പടന്ന ക്യാപ് ടര്‍ഫ് ഗ്രൗണ്ടില്‍ സെയിലേഴ്‌സ് ക്ലബ്ബ് ചെറുവത്തൂര്‍ സംഘടിപ്പിച്ച വണ്‍ഡേ നൈറ്റ് മാച്ച് ഫുട്‌ബോള്‍ മല്‍സരത്തിന് ഇടയിലായിരുന്നു സംഭവം.

ഉദിനൂര്‍ പി.സി ബ്രദേഴ്‌സ് ക്ലബ്ബും പടന്ന സ്‌ട്രെയിറ്റ് ലൈന്‍ ക്ലബ്ബും തമ്മിലായിരുന്നു മല്‍സരം.

പടന്ന ക്ലബ്ബിന്റെ കളിക്കാരന്‍ ഉദിനൂര്‍ ക്ലബ്ബിന്റെ ഗോളിയുടെ കാലില്‍ തട്ടി വീണത് ഫൗള്‍ വിളിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പതിനഞ്ചോളം വരുന്ന സംഘം റഫറി സജിത്ത് ഗോവിന്ദിനെ ആക്രമിച്ചത്.

കണ്ടാലറിയാവുന്ന 5 പേരുടെയും മറ്റ് 10 പേരുടെയും പോരില്‍ ചന്തേര പോലീസ് കേസെടുത്തു.