തളിപ്പറമ്പ്-പയ്യന്നൂര്‍ റൂട്ടില്‍ ബസുകളുടെ മിന്നല്‍സമരം, ജനം വലഞ്ഞു.

തളിപ്പറമ്പ്: തളിപ്പറമ്പ്-പയ്യന്നൂര്‍ റൂട്ടില്‍ സ്വകാര്യബസുകളുടെ മിന്നല്‍പണിമുടക്ക്, യാത്രക്കാര്‍ വലഞ്ഞു.

ഇന്ന് രാവിലെ ബസുകള്‍ ഓടിയിരുന്നുവെങ്കിലും 7.45 നാണ് സര്‍വീസ് നിര്‍ത്തിവെച്ചത്.

ബസ് ജീവനക്കാരുടെ സംഘടനകളുടെയോ ഉടമകളുടെയോ നിര്‍ദ്ദേശമൊന്നുമില്ലാതെയാണ് സമരം ആരംഭിച്ചത്.

കുപ്പം ദേശീയപാതയില്‍ മണ്ണിടിച്ചില്‍  ഉണ്ടായതിനെ തുടര്‍ന്ന് ആഴ്ച്ചകളായി ഏഴോം വഴിയാണ് പയ്യന്നൂര്‍ ഭാഗത്തേക്ക് ബസുകള്‍ ഓടുന്നത്.

ഇത് കാരണം സമയക്രമം പാലിക്കാന്‍ സാധിക്കുന്നില്ലെന്നും കൂടുതല്‍ കിലോമീറ്ററുകള്‍ ഓടേണ്ടി വരുന്നുണ്ടെന്നുമാണ് സമരം ചെയ്യുന്ന ജീവനക്കാര്‍ പറയുന്നത്.

വാട്‌സ്ആപ്പ് വഴിയുള്ള ആഹ്വാനപ്രകാരമാണ് മിന്നല്‍ സമരം ആരംഭിച്ചതെന്നാണ് വിവരം.

അപൂര്‍വ്വം സ്വകാര്യബസുകള്‍ ഓടുന്നുണ്ടെങ്കിലും ഭൂരിഭാഗം ബസുകളും ഓടുന്നില്ല.

സ്‌ക്കൂള്‍ തുറന്നതോടെ വിദ്യാര്‍ത്ഥികള്‍ കൂടുതലായി ആശ്രയിക്കുന്നത് സ്വകാര്യ ബസുകളേയാണെന്നത് കൂടുതല്‍ ദുരിതമായി.

കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂടുതലും ടൗണ്‍ ടു ടൗണ്‍ സര്‍വീസായതിനാല്‍ വിദ്യര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുന്നില്ല.

കുപ്പം ഭാഗത്തെ ദേശീയപാത വഴി രാവിലെ കുറച്ച് വാഹനങ്ങള്‍ കടത്തിവിട്ടിരുന്നുെവങ്കിലും പിന്നീട് നിര്‍ത്തിവെക്കുകയായിരുന്നു.

ഒരു സംഘടനയുടെയും ആഹ്വാനമില്ലാതെയാണ് പണിമുടക്ക് തുടരുന്നത്.

മിന്നല്‍ പണിമുടക്കിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശമുണ്ടെങ്കിലും പോലീസും ഇടപെടല്‍ നടത്തിയിട്ടില്ല.

കുപ്പം റോഡ് ഇന്ന് ഉച്ചക്ക് ശേഷം തുറന്ന് കൊടുക്കും

രൂക്ഷമായ മണ്ണിടിച്ചില്‍ കാരണം ഗതാഗതം നിരോധിച്ച കുപ്പം തളിപ്പറമ്പ് റോഡ് ഇന്ന് ഉച്ചക്ക് ശേഷം തുറന്ന് കൊടുക്കുമെന്ന് നിര്‍മ്മാണ കമ്പനി അധികൃതര്‍ അറിയിച്ചു.

മെയ്-24 നാണ് ഈ റോഡ് അടച്ചിട്ട് മണ്ണിടിച്ചില്‍ തടയുവാനുള്ള പ്രവൃത്തിയും, ഗതാഗത സൗകര്യത്തിനായുള്ള പ്രവൃത്തിയും നടന്നു വരികയാണ്.

ഇവ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ടെന്നും അപകട ഭീഷണിയുള്ള പാറക്കല്ലൂകള്‍ നീക്കാനുള്ള പ്രവൃത്തി യുദ്ധകാല അടിസ്ഥാനത്തില്‍ നടക്കുകയാണെന്നും, ഇന്ന് ഉച്ചക്ക് ശേഷം ഇതു വഴിയുള്ള ഗതാഗതം പുനസ്ഥാപിക്കുമെന്നും ദേശീയ പാതാ നിര്‍മ്മാണ കമ്പനി യായ മേഘ കണ്‍സ്ട്രക്ഷന്‍ അധികൃതര്‍ പറഞ്ഞു.