മക്കളെ ശ്വാസംമുട്ടിച്ചുകൊന്ന പ്രതി അഞ്ചാംനിലയില്‍ നിന്ന് ചാടി മരിച്ചു.

ബെംഗളൂരു: 2 മക്കളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മലയാളി വിചാരണക്കോടതിയുടെ അഞ്ചാം നിലയില്‍ നിന്നു ചാടി മരിച്ചു.

ജയിലില്‍ നിന്ന് ബെംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ എത്തിച്ചപ്പോഴാണ് ഒപ്പമുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍മാരെ തള്ളി നീക്കി പാലക്കാട് കരിപ്പാളി സ്വദേശി ജതിന്‍ ആര്‍. കുമാര്‍ (37) താഴേക്കു ചാടിയത്.

ഹുളിമാവ് അക്ഷയ് നഗറില്‍ താമസിച്ചിരുന്ന ഇയാള്‍ മക്കളായ തൗഷിനിയെയും (3) ശാസ്തയെയും (ഒന്നര) തലയണ കൊണ്ടു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

ഹോട്ടലിലെ ജോലി നഷ്ടപ്പെട്ടതിന്റെ ദേഷ്യത്തില്‍ ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് 2020 മാര്‍ച്ചിലായിരുന്നു സംഭവം.

ഇയാള്‍ വിഷാദരോഗത്തിനും ചികിത്സ തേടിയിരുന്നു.

തമിഴ്‌നാട് സ്വദേശിനിയായ സോഫ്‌റ്റ്വെയര്‍ എന്‍ജിനീയര്‍ ലക്ഷ്മി ശങ്കരിയാണു ഭാര്യ.