തളിപ്പറമ്പില്‍ പോലീസ് ജീപ്പിന് നേര്‍ക്ക് ആക്രമം നടത്തിയത് 2018 ല്‍ ഗാന്ധിപ്രതിമ അക്രമിച്ചയാള്‍, പ്രതി പിടിയില്‍.

തളിപ്പറമ്പ്: പോലീസ് ജീപ്പിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്ത സംഭവത്തിലെ പ്രതി അറസ്റ്റില്‍.

പരിയാരം ഇരിങ്ങലിലെ ചിറമ്മല്‍ വളപ്പില്‍ ദിനേശനെയാണ്(48) പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്ന് വൈകുന്നേരം 6.45 ന് തളിപ്പറമ്പ് കോര്‍ട്ട്‌റോഡിലായിരുന്നു സംഭവം.

വിഷുവിന്റെയും ലോകസഭാ തെരഞ്ഞെടുപ്പിന്റെയും ഭാഗമായി പട്രോളിംഗ് ഡ്യൂട്ടി ചെയ്ത് പോലീസ് സ്‌റ്റേഷനിലേക്ക് പോകുകയായിരുന്ന കെ.എല്‍-01സി.ആര്‍-6036 ജീപ്പിന് നേരെയാണ് ആക്രമം നടന്നത്.

ദിനേശനെ പോലീസുകാര്‍ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

പ്രതിയെ പിടികൂടുന്നതിനിടയില്‍ എസ്.ഐ പി.റഫീക്കിന്റെ ചെവിയുടെ ഭാഗത്് കരിങ്കല്ല് കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. അദ്ദേഹം ആശുപത്രിയില്‍ ചികില്‍സ തേടി.

ചില്ല് തകര്‍ത്തിന് 8000 രൂപ നഷ്ടം കണക്കാക്കുന്നു. പൊതുമുതല്‍ നശിപ്പിച്ചതിനും പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു

2018 മാര്‍ച്ച് 8 ന് തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ മഹാത്മാഗാന്ധി പ്രതിമക്ക് നേരെ അക്രമം നടത്തിയതും ദിനേശനാണ്. ഈ കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതി ഇയാള്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.