ചികിത്സയ്ക്ക് പണമില്ല; ജനിച്ച് മൂന്നുമണിക്കൂറായ പെണ്‍കുഞ്ഞിനെ കുഴിച്ചുമൂടി, കര്‍ഷകന്‍ രക്ഷപ്പെടുത്തി.

അഹമ്മദാബാദ്: ആശുപത്രി ചികിത്സയ്ക്ക് പണമില്ലാത്തതിനാല്‍ ഗുജറാത്തില്‍ അച്ഛനമ്മമാര്‍ ജീവനോടെ പാടത്ത് കുഴിച്ചിട്ട പെണ്‍കുഞ്ഞിനെ കര്‍ഷകന്‍ രക്ഷപ്പെടുത്തി.

മാസംതികയാതെ പിറന്ന കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സബര്‍ക്കന്ധ ജില്ലയിലെ ഗംഭോയി ഗ്രാമത്തില്‍ ഒരു പാടത്തുനിന്നാണ് ജനിച്ച് മൂന്നുമണിക്കൂറായ പെണ്‍കുഞ്ഞിനെ രക്ഷിച്ചത്.

സ്ഥലമുടമയായ ജിതേന്ദ്രസിങ് ധാബി ബുധനാഴ്ച്ച രാവിലെ പാടത്തുവന്നപ്പോള്‍ മണ്ണിനടിയില്‍ എന്തോ അനങ്ങുന്നത് ശ്രദ്ധിക്കുകയായിരുന്നു.

പാമ്പോ മറ്റോ ആയിരിക്കുമെന്നുകരുതി ആദ്യം വടിയെടുത്ത് കുത്താനാഞ്ഞു.

എന്നാല്‍, മനുഷ്യക്കുഞ്ഞിന്റെ കരച്ചില്‍പോലെ ശബ്ദംകേട്ടപ്പോള്‍ സംശയമായി.

അടുത്തുണ്ടായിരുന്ന ആളുകളെ വിളിച്ചു പതുക്കെ മണ്ണുനീക്കിയപ്പോള്‍ കൈ പുറത്തുകണ്ടു.

ഉടനെ കുഞ്ഞിനെ പുറത്തെടുത്ത് ആംബുലന്‍സ് വിളിച്ച് ഹിമ്മത്‌നഗര്‍ സിവില്‍ ആശുപത്രിയിലെത്തിച്ചു.

കുട്ടിയെ ഏഴര മാസം വളര്‍ച്ചയെത്തിയപ്പോള്‍ പ്രസവിച്ചതാണെന്നും ഒരു കിലോയെ തൂക്കമുള്ളൂവെന്നും പരിശോധനയില്‍ വ്യക്തമായി.

മൂക്കിലും വായിലുമെല്ലാം മണ്ണ് കയറിയതിനാല്‍ ശ്വാസതടസ്സം ഉണ്ടായിരുന്നു.

കുട്ടിക്ക് കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കിവരുന്നു. സബര്‍ക്കന്ധ പോലീസ് ഉടന്‍തന്നെ മൂന്ന് സംഘങ്ങളായി അന്വേഷണം തുടങ്ങി.

ഗ്രാമത്തിലെ ഗര്‍ഭിണിയായ ഒരു സ്ത്രീയെയും ഭര്‍ത്താവിനെയും ചാമുണ്ഡനഗറില്‍നിന്ന് കാണാനില്ലെന്ന വിവരം കിട്ടി.

വൈകാതെ ഇരുവരെയും പിടികൂടി. മഞ്ജുള ബജാനിയയുടെയും ശൈലേഷിന്റെയുമാണ് കുഞ്ഞെന്ന് വ്യക്തമായെന്ന് പോലീസ് സൂപ്രണ്ട് വിശാല്‍ വഘേല അറിയിച്ചു.