റോഡ് കയ്യേറി ചരക്കിറക്കല്‍ മന്ത്രിതലത്തില്‍ യോഗം വിളിച്ചുചേര്‍ക്കാന്‍ വികസനസമിതി-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാട്ക്-

തളിപ്പറമ്പ്: തളിപ്പറമ്പ് മെയിന്‍ റോഡിലെ ഗതാഗത പ്രശ്‌നം പരിഹരിക്കാന്‍ മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്ററെ പങ്കെടുപ്പിച്ച് ഒരുമാസത്തിനകം വിപുലമായ യോഗം വിളിച്ചുചേര്‍ക്കുമെന്ന് ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തെ അറിയിച്ചു.

ഇത് സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കരിമ്പം.കെ.പി.രാജീവന്‍ സമിതി മുമ്പാകെ നല്‍കിയ പരാതിയുടെ ചര്‍ച്ചയിലാണ് ആര്‍.ഡി.ഒ ഈ തീരുമാനം പ്രഖ്യാപിച്ചത്.

കഴിഞ്ഞ അഗസ്ത് 4 ന് മെയിന്‍ റോഡില്‍ റോഡ് 20 മിനുട്ട് സമയത്തോളം പൂര്‍ണമായി ബ്ലോക്ക് ചെയ്ത് ചരക്കിറക്കിയത് സംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ആഗസ്ത് 4 ന് വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു പരാതി.

പരാതി യോഗത്തില്‍ സജീവ ചര്‍ച്ചയായി മാറി. വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പി.പി.മുഹമ്മദ്‌നിസാര്‍ എന്നിവരും പ്രശ്‌നത്തില്‍ ഇടപെട്ട് സംസാരിച്ചു.

ആദ്യഘട്ടത്തില്‍ വിവിധ സംഘടനാ പ്രതിനിധികളെ വിളിച്ചുചേര്‍ത്തും, തുടര്‍ന്ന് മന്ത്രിയെ പങ്കടുപ്പിച്ച് വിപുലമായ യോഗവും വിളിച്ചുചേര്‍ക്കാനാണ് തീരുമാനം.

ശ്രീകണ്ഠാപുരം നഗരസഭയിലെ കൂട്ടുംമുഖം സി.എച്ച്.സിയില്‍ കിടത്തിച്ചികില്‍സ ആരംഭിക്കുന്നതിന് ആശുപത്രി മാനേജിംഗ് കമ്മറ്റിയുടെ വിപുലമായ യോഗം ഈ മാസം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് നോഡല്‍ ഓഫീസര്‍ ഡോ.സന്തോഷ് വികസനസമിതിയെ അറിയിച്ചു.

മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ പഞ്ചായത്തുകളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കാനുള്ള പദ്ധതി അംഗീകരിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ യോഗത്തെ അറിയിച്ചു.

കാലവര്‍ഷക്കെടുതി ഫലപ്രദമായി നേരിടാന്‍ വില്ലേജുകള്‍ക്ക് നല്‍കിവരുന്ന തുക ഇന്നത്തെ 25,000 രൂപ എന്നത് 2 ലക്ഷമായി ഉയര്‍ത്തണമെന്ന് ഉദയഗിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു.

നിലവിലുള്ള തുക തികച്ചും അപര്യാപ്തമാണെന്നും കാലോചിതമായി ഇത് പരിഷ്‌ക്കരിക്കണമെന്നും സമിതി ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചു.

ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി, എം.എല്‍.എ പ്രതിനിധികളായ ആര്‍.ശശിധരന്‍, മധു, കൊയ്യം ജനാര്‍ദ്ദനന്‍, തഹസില്‍ദാര്‍-ഇന്‍ ചാര്‍ജ് സി.രാധാകൃഷ്ണന്‍, എ.സന്തോഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.