താലൂക്ക്‌സഭയില്‍ അധ്യക്ഷനായ ജനപ്രതിനിധി ഔട്ട്–എല്ലാം തളിപ്പറമ്പ് ആര്‍.ഡി.ഒ കയ്യടക്കുന്നതായി ആക്ഷേപം.

കരിമ്പം.കെ.പി.രാജീവന്‍

തളിപ്പറമ്പ്: താലൂക്ക് വികസന സമിതി യോഗം തളിപ്പറമ്പ് ആര്‍.ഡി.ഒ ഹൈജാക്ക് ചെയ്യുന്നതായി ജനപ്രതിനിധികള്‍ക്കിടയില്‍ മുറുമുറുപ്പുയരുന്നു.

2006 നവംബര്‍ 22 ന് റവന്യൂ വകുപ്പ് പുറപ്പെടുവിച്ച 330/2006 ഉത്തരവ് പ്രകാരം താലൂക്ക് വികസന സമിതിയുടെ കണ്‍വീനര്‍ അതത് താലൂക്ക് തഹസില്‍ദാര്‍മാരാണ്, എന്നാല്‍ ആര്‍.ഡി.ഒ എല്ലാ കാര്യങ്ങളിലും ഇടപെട്ട് അമിതാധികാരം ഉപയോഗിക്കുന്നതായാണ് ആക്ഷേപം.

താലൂക്കിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ എന്ന നിലയില്‍ വികസന സമിതിയിലെ ഒരു അംഗം മാത്രമാണ് ആര്‍.ഡി.ഒ.

വികസന സമിതിയില്‍ പങ്കെടുക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച 10 വിഭാഗത്തില്‍ പെടുന്ന ഒരാള്‍ മാത്രമാണ് ആര്‍.ഡി.ഒ എന്ന് ഇന്ന് നടന്ന യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ പറഞ്ഞു.

ജനകീയ സമിതിക്കാണ് വികസന സമിതി യോഗത്തില്‍ പ്രാധാന്യമെന്ന് ഉത്തരവില്‍ കര്‍ശനമായി വ്യക്തമാക്കുന്നുണ്ട്.

കണ്ണൂര്‍ താലൂക്കില്‍ നടക്കുന്ന വികസനസമിതിയില്‍ കളക്ടറോ എ.ഡിഎമ്മോ പങ്കെടുക്കാറില്ല.

തലശേരിയിലും ആര്‍.ഡി.ഒ വികസന സമിതിയില്‍ പങ്കെടുക്കാറില്ല. ഇവരുടെ പ്രതിനിധികള്‍ മാത്രമാണ് എത്തുന്നത്.

ആര്‍.ഡി.ഒക്ക് പങ്കെടുക്കാമെങ്കിലും നടത്തിപ്പ് ചുമതല തഹസില്‍ദാര്‍ക്കും ജനപ്രതിനിധികള്‍ക്കും മാത്രമാണ്.

തളിപ്പറമ്പിലും മുമ്പൊന്നും തന്നെ ആര്‍.ഡി.ഒ മാര്‍ വികസന സമിതി യോഗത്തില്‍ പങ്കെടുത്ത് അമിതാധികാര പ്രകടനം നടത്തിയിട്ടില്ലെന്ന് ജനപ്രതിനിധികള്‍ പറയുന്നു.

യോഗത്തില്‍ അധ്യക്ഷത വഹിക്കുന്ന ജനപ്രതിനിധികളും തഹസില്‍ദാരുമാണ് ഇത്രയും കാലം വികസന സമിതിയെ നിയന്ത്രിച്ചിരുന്നത്.

അധ്യക്ഷത വഹിക്കുന്ന ജനപ്രതിനിധിയെ നോക്കുകുത്തിയാക്കി എല്ലാറ്റിലും ആര്‍.ഡി.ഒ ഇടപെടുന്നതായാണ് പരാതി.

കഴിഞ്ഞ ഏതാനും മാസങ്ങളായി ജനപ്രതിധികള്‍ക്കിടയില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന ഈ വിഷയം തളിപ്പറമ്പ് എം.എല്‍.എയും മന്ത്രിയുമായ എം.വി.ഗോവിന്ദന്‍ മാസ്റ്ററുടെ മുന്നിലും പരാതിയായി എത്തിയിട്ടുണ്ട്.

റവന്യൂ മന്ത്രി കെ.രാജനെയും ജനപ്രതിനിധികള്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

പൊതുജനങ്ങള്‍ നല്‍കുന്ന പരാതികളില്‍ ആര്‍.ഡി.ഒ വിന് താല്‍പര്യമുള്ളവ മാത്രം ചര്‍ച്ച ചെയ്യുന്നതായും വിമര്‍ശനമുണ്ട്.

പരാതിക്കാരന് തങ്ങളുടെ ഭാഗം സംസാരിക്കാന്‍ പോലും അനുവദിക്കാതെ അധ്യക്ഷന്റെ റോളും ആര്‍.ഡി.ഒ തന്നെ ഏറ്റെടുക്കുന്നതായും വിമര്‍ശനമുണ്ട്.

ജനകീയസഭ ഉദ്യോഗസ്ഥ സമിതിയായി മാറ്റുന്നതിനെതിരെ മന്ത്രി ഗോവിന്ദന്‍ മാസ്റ്ററെ വിവരം ധരിപ്പിക്കുമെന്ന് ജനപ്രതിനിധികള്‍ പറഞ്ഞു.